മറയൂർ: കേരള അതിർത്തിയിൽ ഉദുമലപേട്ടയ്ക്കു സമീപം ആണ്ടിയൂർ ഭാഗത്തു മൂന്നുപേരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ഒറ്റയാനെ കുംകി ആനകളുടെ സഹായത്തോടെ തമിഴ്നാട് വനംവകുപ്പ് പിടികൂടി. ജനവാസകേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും തകർത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിടുകയായിരുന്നു.
ആക്രമണകാരിയായ ഒറ്റയാനെ പിടികൂടാൻ വനം വകുപ്പ്, പോലീസ്, വെറ്ററിനറി വകുപ്പുകൾ സംയുക്തമായാണ് എത്തിയത്. കടകളും വീടുകളും തകർത്ത് അരി ഭക്ഷിക്കുന്ന ഒറ്റയാനെ നാട്ടുകാർ അരിശിരാജ എന്നാണ് വിളിച്ചിരുന്നത്. ആണ്ടിയൂർ ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സംഘം കൃഷിയിടത്തിൽ അരിചാക്കുകൾ വച്ച് ആനയെ എത്തിക്കുകയായിരുന്നു.
നിരവധി ആക്രമണകാരികളായ കാട്ടാനകളെ പിടികൂടിയ മുതുമല ആനവളർത്തൽ കേന്ദ്രത്തിലെ കാലിം, കപിൽദേവ് എന്നീ കുംകി ആനകളെയും എത്തിച്ചിരുന്നു. കൃഷിയിടത്തിലിറങ്ങിയ അരിശിരാജ എന്ന കൊന്പനെ ഇന്നലെ പുലർച്ചെ മൂന്നിനു രണ്ടുതവണ വെറ്ററിനറി സംഘം മയക്കു വെടിവച്ചു. പിന്നീട് കുംകിയാനകളെ ഉപയോഗിച്ച് വടംകെട്ടി നിർത്തിയശേഷം രാവിലെ എട്ടോടെ ലോറിയിൽ കയറ്റി വരകാളിയാർ ആനവളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു.
വനംവകുപ്പ് പിടികൂടിയ ആക്രമണകാരിയായ കാട്ടാനയെ ആനവളർത്തൽ കേന്ദ്രത്തിൽ കുംകി ആന ആക്കുന്നതിനുള്ള ശ്രമങ്ങൾ കാട്ടാനയുടെ ആരോഗ്യം നിരീക്ഷിച്ചശേഷം ആരംഭിക്കുമെന്നു വനംവകൂപ്പ് അറിയിച്ചു.
തമിഴ്നാട് അതിർത്തിയിൽനിന്ന് ഒറ്റയാനെ പിടികൂടി
12:05 AM Nov 15, 2019 | Deepika.com