കട്ടപ്പന: കേരള ബാങ്ക് ആരംഭിക്കുന്നതോടെ കേരളത്തിലെ സാന്പത്തിക, കാർഷിക മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങൾവഴി ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമതയിൽ വായ്പകൾ നൽകുവാൻ കേരള ബാങ്കിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 66-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങൾ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും അത്തരം മേന്മ അവകാശപ്പെടുന്പോഴും സഹകരണമേഖല മുഴുവൻ അഴിമതിമുക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ എംഎൽഎ ഇ.എം. ആഗസ്തി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി കണ്‍വീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതവും സെക്രട്ടറി ടി. പത്മകുമാർ നന്ദിയും പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ പതാക ഉയർത്തി.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള സഹകരണ സംഘങ്ങളിൽനിന്നായി ആയിരത്തിലധികം സഹകാരികൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാരാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ സഹകരണ റാലിയും നടന്നു.
സഹകരണ മേഖല മുഴുവൻ അഴിമതിമുക്തമല്ല: മുഖ്യമന്ത്രി
11:38 PM Nov 14, 2019 | Deepika.com