പെരുമ്പാവൂർ: ആറു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം. മുടക്കുഴ വെളളാപ്ലാവിൽ വീട്ടിൽ ബാബുവിനാണ് സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും വിധിച്ചത്.
2016 സെപ്റ്റംബർ 10 നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക ബാധ്യതയെത്തുടർന്ന് നാടുവിടാൻ തീരുമാനിച്ച പ്രതി അർധരാത്രി, കിടന്നുറങ്ങുകയായിരുന്ന മകനെ തുണികൊണ്ട് ശ്വാസം മുട്ടിച്ച ശേഷം ബക്കറ്റിൽ വെള്ളം നിറച്ച് തല മുക്കിപ്പിടിച്ച് മരണം ഉറപ്പുവരുത്തി. മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സമീപത്തെ പൊട്ടക്കിണറിൽ കുഴിച്ചുമൂടി.
അതിനുശേഷം മുങ്ങിയ പ്രതി മൂന്ന് ദിവസങ്ങൾക്കു ശേഷം കോടനാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മൂവാറ്റുപുഴ ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ആറുവയസുകാരനെ കൊന്ന പിതാവിന് ജീവപര്യന്തം
11:38 PM Nov 14, 2019 | Deepika.com