വൈക്കം: വായ്പയായി വാങ്ങിയപണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്രവ്യാപാരി പണം നൽകിയയാളുടെ വീട്ടിൽ തീകൊളുത്തി ജീവനൊടുക്കി. വൈക്കപ്രയാർ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകൻ വടയാർ കൃഷ്ണ നിവാസിൽ ബിജു (48) ആണ് മരിച്ചത്.
ബിജു വൈക്കത്ത്കൃഷ്ണാ ടെക്സ്റ്റൈയിൽസ് എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു. ഇന്നലെ രാവിലെ 10.30ഓടെ വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തിൽ ബാബുവിന്റെ വീട്ടിലെത്തിയാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. വീടിന്റെ കാർപോർച്ചിൽ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടി ക്കയറാൻ ശ്രമിച്ചു. ഇതിനിടെ ബാബുവിന്റെ ഭാര്യക്കും പരിക്കേറ്റു. ഇവർ വൈക്കം താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജുവിന്റെ മരണമൊഴി മജിസ്ട്രേട്ടിനു നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വൈകുന്നേരത്തോടെയാണ് ബിജു മരിച്ചത്.
വായ്പയായി വാങ്ങിയിരുന്ന പണം തിരികെ ചോദിച്ചതിനെ ചൊല്ലി ബാബുവും മരിച്ച ബിജുവും തമ്മിൽ വാക്കേറ്റവും തർക്കവും നടന്നതായി പറയുന്നു.
വൈക്കത്തു പലയിടങ്ങളിലായി ബേക്കറികൾ നടത്തുന്ന ബാബു പണം പലിശയ്ക്കു നൽകുന്നുണ്ടെന്നും ബാബു ബിജുവുമായി പണത്തെച്ചൊല്ലി കലഹിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഭാര്യ: മഞ്ജു. മക്കൾ: കൃഷ്ണ, നന്ദന. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
പണത്തെച്ചൊല്ലി തർക്കം: വ്യാപാരി ജീവനൊടുക്കി
11:38 PM Nov 14, 2019 | Deepika.com