കോട്ടയം: മലയാള സിനിമയുടെ അഭിമാന മുദ്രയായി പെരുമ നേടിയ സെഞ്ചുറി ഫിലിംസിന്റെ നായകൻ രാജു മാത്യു കടന്നുപോകുന്പോൾ മലയാളത്തിനു നഷ്ടമാകുന്നത് ആഴത്തിൽ സിനിമയെ സ്നേഹിച്ച നിർമാതാവിനെ. മലയാളത്തിനെ മുൻനിര നായകരെ അണിനിരത്തി സെഞ്ചുറി നിർമിച്ച മിക്ക പടങ്ങളും സൂപ്പർഹിറ്റ്. നിർമാതാവ് മാത്രമല്ല ആസ്വാദകനുമായിരുന്ന ഇദ്ദേഹം ആരുടെ ഏതു സിനിമ പുറത്തിറങ്ങിയാലും റിലീസ് ദിനത്തിൽത്തന്നെ തിയറ്ററുകളിൽ എത്തി ആദ്യഷോ കണ്ടു വിലയിരുത്തിൽ നടത്തുമായിരുന്നു. സിനിമയോടുള്ള ആവേശത്തിലാണ് ഇൻഷ്വറൻസ് കന്പനി മാനേജരുടെ ജോലി ഉപേക്ഷിച്ചു സിനിമ കന്പനി തുടങ്ങി പണം മുടക്കി പടമെടുക്കാൻ രാജു മാത്യുവിനെ പ്രേരിപ്പിച്ചത്.
വിശ്രമമറിയാത്ത കഠിനാധ്വാനിയായിരുന്നു രാജു മാത്യു. കാലത്തിനൊത്ത തിരക്കഥ എഴുതിച്ചു സൂപ്പർ താരങ്ങളെ ഒരുക്കി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കി തിയറ്ററുകളിലെത്തിച്ചു. ഷൂട്ടിംഗ് വൈകാനോ പടം പെട്ടിയിലിരിക്കാനോ അനുവദിക്കാത്ത കാർക്കശ്യം അദ്ദേഹം സിനിമ വ്യവസായത്തിൽ പുലർത്തി. രണ്ടു ദിവസം മുൻപും കോട്ടയത്തെ സെഞ്ചുറി ഓഫീസിൽ ഇദ്ദേഹം സജീവമായിരുന്നു. നിർമാണവും വിതരണവും സെഞ്ചുറിയെങ്കിൽ പടം മോശമാവില്ലെന്ന ധാരണ എക്കാലവും പ്രേക്ഷകരിലുണ്ടായിരുന്നു.
ഇദ്ദേഹത്തിന്റെ 41 വർഷത്തെ സിനിമാ ജീവിതം മലയാള സിനിമയുടെ പരിണാമത്തിന്റെ കാലംകൂടിയിരുന്നു. രാജു മാത്യു കഥാവശേഷനാകുന്പോഴും സെഞ്ചുറി വിതരണത്തിനെടുത്ത വികൃതി എന്ന സിനിമ ഇപ്പോഴും തിയറ്ററുകളിലുണ്ട്.
കോട്ടയം തിരുനക്കരയിലെ രാജ്മഹൽ തിയറ്ററിന്റെ (ഇപ്പോൾ അനശ്വര) ഉടമസ്ഥരിൽ ഒരാളായിരുന്നു രാജുവിന്റെ പിതാവ് എം.സി. മാത്യു മാളിയേക്കൽ. നസീറിന്റെയും തിക്കുറിശിയുടെയുമൊക്കെ കാലം മുതൽ സിനിമ കണ്ടും അറിഞ്ഞും വളർന്ന ഈ തിയറ്റർ ബന്ധം സിനിമയിൽ സജീവമാക്കാൻ വഴിയൊരുക്കി. ഇൻഷ്വറൻസ് ജോലി ഉപേക്ഷിച്ച് 1979ൽ സെഞ്ചുറി ഫിലിംസ് സ്ഥാപിച്ചു. 1980 മുതൽ നിർമാണവും വിതരണവും തുടങ്ങി.
മധു നായകനായ ദന്തഗോപുരമാണ് വിതരണത്തിനെടുത്ത ആദ്യ ചിത്രം. പിന്നീടു ബാലചന്ദ്ര മേനോന്റെ കേൾക്കാത്ത ശബ്ദം. സെഞ്ചുറി ചിത്രങ്ങളിൽ ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര ദേശീയ അവാർഡും ഐ.വി. ശശി സംവിധാനം ചെയ്ത ആൾക്കൂട്ടത്തിൽ തനിയെ സംസ്ഥാന അവാർഡും നേടി. ബാഹുബലിയുടെ കേരളത്തിലെ വിതരണവും സെഞ്ചുറിക്കായിരുന്നു.
കോട്ടയത്തിന്റെ സൗന്ദര്യം വിവിധ സിനിമകൾക്കു ലൊക്കേഷനായത് രാജു മാത്യുവിന്റെ താൽപര്യത്തിലാണ്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത സന്ധ്യക്കു വിരിഞ്ഞ പൂവും സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതും ഉൾപ്പെടെ നിരവധി പടങ്ങൾക്കു കോട്ടയം ലൊക്കേഷനായി. ആൾക്കൂട്ടത്തിൽ തനിയെ, സസ്നേഹം, നാണയം, പിൻനിലാവ് തുടങ്ങി വേറെയും ചിത്രങ്ങൾ. കരിന്പിൻപൂവിനക്കരെ, അടിയൊഴുക്കുകൾ, അടിമകൾ ഉടമകൾ, നാടോടിക്കാറ്റ്, തന്മാത്ര, സംഘർഷം, കേൾക്കാത്ത ശബ്ദം, പിൻനിലാവ്, അവിടത്തെപോലെ ഇവിടെയും, അനോഖ രാസ്താ (ഹിന്ദി), മുക്തി, ഒറ്റയാൾ പട്ടാളം, ആനവാൽ മോതിരം, അതിരൻ തുടങ്ങി നിരവധി ചിത്രങ്ങൾ സെഞ്ചുറി പ്രേക്ഷകരിലെത്തിച്ചു.
സംസ്കാരം നാളെ
കോട്ടയം: സിനിമ നിർമാതാവും സെഞ്ചുറി ഫിലിംസ് ഉടമയുമായ അന്തരിച്ച മാളിയേക്കൽ രാജു മാത്യു(82)വിന്റെ സംസ്കാരം നാളെ നടക്കും. 11നു തെള്ളകം സ്കൈലൈൻ ഒയാസിസിലെ വില്ലയിൽ പ്രാർഥനയ്ക്കു ശേഷം 12നു കോട്ടയം പുത്തൻപള്ളി സെമിത്തേരിയിലാണു സംസ്കാരം.
കേരള ഫിലിം ചേംബറിന്റെ മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ ലില്ലി (കൊച്ചേട്ട്). മക്കൾ അഞ്ജന (ഡാലസ്, യുഎസ്എ), രഞ്ജന (ആംസ്റ്റർഡാം). മരുമക്കൾ: റൂബൈൻ, ഡാനി. സഹോദരങ്ങൾ: പരേതരായ എം.എം. ചാണ്ടി (നാഷണൽ സിറ്റി പ്രസ്), ജോർജ് മാത്യു (സെൻട്രൽ പിക്ചേഴ്സ്), എം.എം. മാത്യു (ഫിനാൻസ് കണ്സൾട്ടന്റ്), ജോയ് മാത്യു, തോമസ് മാത്യു (സെന്റോർ ഫിലിംസ്), രഞ്ജി മാത്യു (സെന്റനറി ഫിലിംസ്).
സെഞ്ചുറി പെരുമയും നായകൻ രാജു മാത്യുവും
12:29 AM Nov 14, 2019 | Deepika.com