തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പുനഃപരിശോധനാ ഹർജികളിൽ ഇന്നു സുപ്രീംകോടതി വിധി പറയാനിരിക്കെ കേരളം ആശങ്കയുടെ മുൾമുനയിൽ. മറ്റൊരു മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമല വീണ്ടും പ്രശ്നകലുഷിതമാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. രാഷ്ട്രീയമാനങ്ങൾ ഏറെയുള്ള ഈ വിഷയത്തിൽ കോടതിവിധി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ നിർണായകമാണ്.
പ്രായവ്യത്യാസമന്യേ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് കഴിഞ്ഞവർഷം സെപ്റ്റംബർ 28 നായിരുന്നു. പിന്നാലെ യുവതീപ്രവേശന ശ്രമങ്ങൾ ശബരിമലയിലും സംസ്ഥാനത്തൊട്ടാകെയും സംഘർഷങ്ങൾക്കിടയാക്കി. ശബരിമല വിവാദം രാഷ്ട്രീയപ്രശ്നമായി വളർന്നുവന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കൂട്ടത്തകർച്ചയ്ക്കു വരെ കാരണമായി.
യുവതീപ്രവേശനം അനുവദിച്ച വിധിയിൽ സുപ്രീംകോടതി ഉറച്ചുനിന്നാൽ അതു തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി സർക്കാരിനും ഭരണപക്ഷത്തിനും പറയാമെങ്കിലും അവർ പോലും അങ്ങനെയൊരു വിധി താത്പര്യപ്പെടുന്നില്ല എന്നതാണു സത്യം. കഴിഞ്ഞ വർഷമുണ്ടായ സംഭവങ്ങൾ ആവർത്തിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. യുവതീപ്രവേശനം അനുവദിച്ചാലും അതു നടപ്പിലാക്കാൻ സർക്കാർ ആവേശം കാണിക്കില്ല. രണ്ടു യുവതികളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ആവേശം കാണിച്ചു എന്നതായിരുന്നു അവർക്കെതിരായി ഉയർന്ന ഏറ്റവും വലിയ ആക്ഷേപം.
യുവതീപ്രവേശനത്തിനു വിലക്കുണ്ടായില്ലെങ്കിൽ നിയമപരമായ പരിഹാരം കണ്ടെത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമാകും. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കാൻ തങ്ങൾ നടപടികളെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഉറപ്പുനൽകിയിട്ടുള്ളതാണ്.
യുവതീപ്രവേശനം അനുവദിച്ചാൽ ഹിന്ദു സംഘടനകൾ അതിനെ അനുകൂലിക്കാൻ സാധ്യതയില്ല. ശബരിമല ദർശനത്തിനു യുവതികൾ മുന്നോട്ടുവന്നാൽ അതു ശബരിമലയെ വീണ്ടും സംഘർഷഭൂമിയാക്കി മാറ്റുകയും ചെയ്യും. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിനു തലവേദനയായി മാറുമെന്നു ചുരുക്കം.
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സുപ്രീംകോടതി മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണു രാഷ്ട്രീയകക്ഷികളും സമുദായ സംഘടനകളും.
ശബരിമല:വിധിയറിയാൻ കേരളം
12:29 AM Nov 14, 2019 | Deepika.com