ചെങ്ങന്നൂർ: വെണ്മണിയിൽ വയോധിക ദന്പതികൾ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾ പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജൂവൽ എന്നിവരെയാണു റെയിൽവേ പോലീസിന്റെ സഹായത്തോടെ കൊറാമണ്ഡൽ എക്സ്പ്രസിൽനിന്നു കേരള പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 40 പവൻ സ്വർണം കണ്ടെടുത്തതായി സൂചനയുണ്ട്.
വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ 75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണു വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോർ റൂമിലുമായി കഴിഞ്ഞ ദിവസം രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെന്നു സംശയിക്കുന്ന രണ്ടു ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ശനിയും ഞായറുമായി ഇവരുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്തു വാടകയ്ക്കു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഇവരെ കൊണ്ടുവന്ന കോൺട്രാക്ടർമാരെയും പോലീസ് ചോദ്യംചെയ്തിരുന്നു. ഇതോടെയാണ് ഇവർക്കൊപ്പമുണ്ടായിരുന്ന ബംഗ്ലാദേശികളാണു കൊലപാതകത്തിനു പിന്നിലെന്നു സൂചന ലഭിച്ചത്.
ഇവർ ചെന്നൈയിലേക്കു പോകുകയാണെന്നു തങ്ങളെ വിളിച്ചറിയിച്ചതായും തൊഴിലാളികൾ പോലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽനിന്നു പോലീസ് ഇവരെ പിന്തുടരുകയും ആന്ധ്രയിൽ എത്തിയപ്പോഴേക്കും പിടികൂടുകയും ചെയ്തെങ്കിലും പിടിക്കപ്പെട്ടതു കേസിൽ ഉൾപ്പെട്ടവർ തന്നെയാണോയെന്നതു ഉറപ്പിക്കാനായിരുല്ല. തുടർന്നു ചെങ്ങന്നൂരിൽനിന്നുള്ള മറ്റൊരു സംഘം പോലീസ് വിമാനമാർഗം സ്ഥലത്തെത്തി ഇവരെ തിരിച്ചറിയുകയായിരുന്നു.
നിലവിൽ ഇവർ വിശാഖപട്ടണം പോലീസിന്റെ കസ്റ്റഡിയിലാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്നു രാവിലെ പ്രതികളെ വെണ്മണിയിൽ എത്തിക്കുമെന്നാണ് സൂചന. തുടർന്നു തെളിവെടുപ്പു നടത്തും.
കൊല്ലപ്പെട്ട ചെറിയാന്റെയും ഭാര്യ ലില്ലിയുടെയും സംസ്കാരം ഇന്നു രാവിലെ 11.30ഓടെ കോടുകുളഞ്ഞി സിഎസ്ഐ പള്ളിയിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
ദന്പതിമാരുടെ കൊലപാതകം: ബംഗ്ലാദേശ് സ്വദേശികൾ വിശാഖപട്ടണത്തു പിടിയിൽ
11:43 PM Nov 13, 2019 | Deepika.com