തിരുവനന്തപുരം: വിദേശ റിക്രൂട്ട്മെന്റിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന കന്പനികൾ ഗൾഫ് മേഖലയിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോക കേരള സഭ ലോകമെങ്ങുമുള്ള മലയാളികളുടെ സർഗാത്മക വേദിയാണ്. അതിനോട് സഹകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസി നിക്ഷേപ എൻഡോവ്മെന്റ് പദ്ധതി പ്രവാസികളുടെ ജീവിതാവസാനം വരെയുള്ള പദ്ധതിയാണ്. പത്ത് ശതമാനം ഡിവിഡന്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ നല്ല സംരക്ഷണം നൽകും. വിവിധ പദ്ധതി ആരംഭിക്കാൻ മടങ്ങിയെത്തിയ 550 പ്രവാസികൾക്ക് ഏഴ് കോടി രൂപ ഇതുവരെ വായ്പ നൽകി. ഈ പദ്ധതിയിലേക്ക് 14 ബാങ്കുകളെകൂടി കൊണ്ടുവരും. സാന്ത്വന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാന്പത്തിക വർഷം 25 കോടി രൂപ നൽകി. നടപ്പ് സാന്പത്തിക വർഷത്തിൽ 25 കോടി രൂപ കൂടി നീക്കിവച്ചു.
പ്രവാസികളുടെ പെൻഷൻ വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും. നിലവിലുള്ള 2000 രൂപ വർധിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികൾക്കും അവരുടെ ജീവിത പങ്കാളികൾക്കും ജീവിതാവസാനംവരെ മാസവരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ സവിശേഷത. പ്രവാസി മലയാളികളിൽ നിന്ന് മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾ സ്വീകരിച്ച് അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് പദ്ധതി. കിഫ്ബിയാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള ഏജൻസി. പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്താണ് നിക്ഷേപകർക്ക് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് നൽകുന്നത്
പ്രവാസികളുടെ ടിക്കറ്റ് കാര്യത്തിൽ ഒമാൻ എയർവേയ്സ് ഏഴ് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
എമിറേറ്റ്സ് ഉൾപ്പെടെ ഗൾഫ് കന്പനികളുമായി ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പ്രവാസി കമ്മീഷനിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാൻ 25 പുതിയ തസ്തിക കൂടി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പുകാരെ കരിന്പട്ടികയിൽ ഉൾപെടുത്തും: മുഖ്യമന്ത്രി
11:34 PM Nov 13, 2019 | Deepika.com