തിരുവനന്തപുരം: പഴങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. വീര്യം കുറഞ്ഞ മദ്യമായ ബിയർ, വൈൻ എന്നിവ സംസ്ഥാനത്ത് കെഎസ്ബിസി വഴി വിപണനം നടത്തുന്നുണ്ട്. ഇത് മദ്യാസക്തി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരാൻ സാധിക്കും. മദ്യ വിൽപ്പനയിലൂടെ സാന്പത്തിക സ്രോതസ് കണ്ടെത്താമെന്നത് സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ബിയർ ഒഴികെയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉപഭോഗം 2016-17, 2017-18, 2018-19 വർഷങ്ങളിൽ തൊട്ടുമുൻപുള്ള വർഷത്തേക്കാൾ യഥാക്രമം രണ്ടു ശതമാനം, രണ്ട് ശതമാനം, നാല് ശതമാനം എന്ന തോതിൽ വർധിച്ചിട്ടുണ്ട്. ബിയറിന്റെ ഉപഭോഗം 2016-17, 2017-18 എന്നീ വർഷങ്ങളിൽ തൊട്ടുമുൻപിലെ വർഷത്തെക്കാൾ യഥാക്രമം മൂന്നു ശതമാനത്തിന്റെയും 23 ശതമാനത്തിന്റെയും കുറവുണ്ടായി. അതേസമയം 2018-19 വർഷത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറില്ലെന്നു മന്ത്രി
11:34 PM Nov 13, 2019 | Deepika.com