ചെങ്ങന്നൂർ: വെണ്മണിയിൽ കൊല്ലപ്പെട്ട വയോദന്പതികളായ ചെറിയാന്റെയും ലില്ലിയുടെയും സംസ്കാരം ഇന്നു നടക്കും. ഇന്നലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹങ്ങൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇന്നു രാവിലെ ഒന്പതിനു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 11.30ഓടെ കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ സംസ്കാരം നടക്കും.
വിദേശത്തായിരുന്ന മക്കളും മരുമക്കളും കഴിഞ്ഞ ദിവസംതന്നെ നാട്ടിൽ എത്തിയിട്ടുണ്ട്. വിദേശത്തുണ്ടായിരുന്ന മക്കൾ വന്നുനടത്തിയ അന്വേഷണത്തിൽ അന്പതു പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതികളുടെ കൈയിൽനിന്ന് 40 പവനോളം സ്വർണം കണ്ടടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.
ഇതിനിടെ, വിശാഖപട്ടണത്തുനിന്ന് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികളായ പ്രതികളെ ഇന്നു വെണ്മണിയിൽ എത്തിക്കും. ചെങ്ങന്നൂരിൽനിന്നു ചെന്നൈ വഴി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണു പ്രതികളായ ബബലുവും ജൂവലും പിടിയിലായത്. അവിടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വിമാനമാർഗം ഇന്നു നെടുന്പാശേരിയിലും തുടർന്നു റോഡുമാർഗം വെണ്മണിയിലും എത്തിയ്ക്കും. പ്രതികൾ കൊല്ലപ്പെട്ട ചെറിയാന്റെ ഫോണുമായി പോയതും പ്രതികൾ വെണ്മണിയിലുള്ള താമസക്കാരെ ഫോണിൽ ബന്ധപ്പെട്ടതുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ പിന്തുടരാൻ പോലീസിനെ സഹായിച്ചത്. ഇവരുടെ ദൃശ്യങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽനിന്നു ലഭിച്ചിരുന്നു.
ഇന്നലെ എസ്പി കെ.എം. ടോമി, എഎസ്പി ബി. കൃഷ്ണകുമാർ, ഡിവൈഎസ്പി അനീഷ് വി. കോര, ചെങ്ങന്നൂർ സിഐ എം. സുധിലാൽ വെണ്മണി എസ്ഐ രാജീവ് എന്നിവർ സംഭവ സ്ഥലത്തു പരിശോധന നടത്തി തെളിവു ശേഖരിച്ചു. കഴിഞ്ഞ ദിവസം മുതൽ തന്നെ ആലപ്പുഴ എആർ ക്യാന്പിലെ പോലീസുകാർ സംഭവ സ്ഥലത്തു ക്യാന്പ് ചെയ്യുന്നുണ്ട്.
ചെറിയാന്റെയും ലില്ലിയുടെയും സംസ്കാരം ഇന്ന്
11:34 PM Nov 13, 2019 | Deepika.com