തിരുവനന്തപുരം: തരുന്നതൊക്കെ പാസാക്കാനാണെങ്കിൽ പിന്നെന്തിനാണു വെറുതെ കിഫ്ബിയിൽ ആളെ (ഉദ്യോഗസ്ഥരെ) വയ്ക്കുന്നതെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. ഓരോ പദ്ധതിയും വിശദമായി പരിശോധിച്ചശേഷം മാത്രമേ അംഗീകാരം നൽകുകയുള്ളുവെന്നും മന്ത്രി ജി. സുധാകരന്റെ "ബകൻ' പരാമർശത്തിനു മറുപടിയായി തോമസ് ഐസക് പറഞ്ഞു.
റോഡ്, പാലം നിർമാണത്തിൽ പഴയ കാര്യമൊന്നും കിഫ്ബിയിൽ നടക്കില്ല. കോണ്‍ട്രാക്ടർമാർ തോന്നിയ രീതിയിലാണു നിർമാണം നടത്തിയിരുന്നത്. ഇപ്പോൾ എവിടെയെങ്കിലും പാളിച്ചയുണ്ടായാൽ തടയും. റോഡ് പൊളിക്കാതെ റോഡിന്റെ ടാറിംഗ് കനം അടക്കം പരിശോധിക്കാൻ കഴിയുന്ന ഡ്രോണ്‍ സർവേ അടക്കമുള്ളവ നടത്തിയാണ് കിഫ്ബി പണം അനുവദിക്കുന്നത്. വേണ്ടത്ര അവധാനതയില്ലാതെ ഡിപിആർ തയാറാക്കുന്നതാണ് പദ്ധതികൾ നടക്കാതിരിക്കാൻ കാരണം. കിഫ്ബിയും സർക്കാരിൽനിന്നു വ്യത്യസ്തമല്ല. ചില സാങ്കേതിക നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടു ജി. സുധാകരന് ആക്ഷേപമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
50,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 43,000 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ അനുവാദം നൽകിയതായും കിഫ്ബിയിൽ ബകനുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
തരുന്നതൊക്കെ പാസാക്കാനാണെങ്കിൽ പിന്നെന്തിനാണ് കിഫ്ബിയിൽ ആളെ വയ്ക്കുന്നതെന്നു തോമസ് ഐസക്
12:15 AM Nov 13, 2019 | Deepika.com