തിരുവനന്തപുരം: പരിഷ്കരിച്ച വാടക നിയന്ത്രണ നിയമം വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിനായി എത്തുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. വി.കെ.സി. മമ്മദ് കോയയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
ബിൽ നിയമമാകുകയും പ്രാബല്യത്തിൽ വരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്ന് അധിക ചെലവ് ഉണ്ടാകുന്നതിനാൽ ധനവകുപ്പുമായി ആലോചിച്ച് ധനകാര്യ മെമ്മോറാണ്ടം തയാറാക്കണമെന്നു നിയമ വകുപ്പ് നിർദേശിച്ചിരുന്നു. ഇതേ തുടർന്നു ഫയൽ ധനവകുപ്പിലേക്ക് അയച്ചു.
വികസന പ്രവർത്തനങ്ങൾക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാര സ്ഥാപന ഉടമകൾക്ക് 2013-ലെ എൽഎഎആർ ആക്ടിലെ ഷെഡ്യൂൾ ഒന്ന് പ്രകാരമുളള നഷ്ടപരിഹാരവും ഷെഡ്യൂൾ രണ്ടു പ്രകാരമുളള പുനരധിവാസവും അനുവദിക്കുന്നുണ്ട്. കൂടാതെ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്നതിനെക്കാൾ കൂടുതൽ തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. 2000 ചതുരശ്ര അടിയിൽ താഴെയുളള ചെറുകിട സ്ഥാപനങ്ങളിലെ വാടകക്കാർക്ക് കൊമേഴ്സ്യൽ ടെനന്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപ അധികം നൽകും. കൂടാതെ 5000 രൂപ വച്ച് ആറു മാസത്തേക്ക് വാടകയിനത്തിലും നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി ചന്ദ്രശഖരൻ പറഞ്ഞു.
പരിഷ്കരിച്ച വാടക നിയന്ത്രണ നിയമം ഉടന്‍: മന്ത്രി ചന്ദ്രശേഖരൻ
12:15 AM Nov 13, 2019 | Deepika.com