തിരുവനന്തപുരം: നീതിനിഷേധത്തിനെതിരേ യാക്കോബായ സഭ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നു യാക്കോബായാ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സെക്രട്ടേറിയറ്റ് നടയിൽ യാക്കോബായ സഭ നടത്തിയ പ്രതിഷേധസമര മുന്നേറ്റം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസസമൂഹത്തിനു നേരിട്ടിരിക്കുന്നത് വലിയ വിപത്താണ്. പള്ളികളിൽ നിന്ന് ഇറക്കിവിടപ്പെടുന്നു. പെരുന്പാവൂർ, കട്ടച്ചിറ പള്ളികളിൽ മൃതസംസ്കാരത്തിനു പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. സാംസ്കാരിക കേരളം ഒന്നടങ്കം ഈ നിലപാടിനെതിരേ ശക്തമായി പ്രതികരിച്ചു കഴിഞ്ഞു.
യാക്കോബായ സഭയുടെ അധീനതയിലുള്ള പള്ളികൾ ഇനിയും നഷ്ടപ്പെടാൻ പാടില്ല. ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടാൻ അനുവദിക്കില്ല. യാക്കോബായ സഭയ്ക്കു തങ്ങളുടെ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുവാനുള്ള അവസരം ഉണ്ടാകണം. ദേവാലയങ്ങളുടെ കാര്യത്തിൽ തീരുമാനം ആകുന്നതുവരെ സമരം മുന്നോട്ടുകൊണ്ടുപോകാനാണ് സുന്നഹദോസ് തീരുമാനം. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാതിരിക്കാനുള്ള ക്രമീകരണം സർക്കാർ ഇടപെട്ട് ഉണ്ടാക്കണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സഭയുടെ പരിച്ഛേദമാണ് സെക്രട്ടേറിയറ്റ് നടയിൽ എത്തിയിരിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സിനഡ് സെക്രട്ടി തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ മക്കൾ ഇനി ഒരു പള്ളിയിൽ നിന്നും ഇറങ്ങിപ്പോകില്ലെന്നു ഭക്തിപ്രമേയം അവതരിപ്പിച്ച ക്നാനായ സുറിയാനി സഭാ ആർച്ച് ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
തുന്പമണ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ മീലിത്തിയോസ് വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുംബെെ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ദ്രയോസ് അനിശ്ചിതകാല സമരം നടത്തുന്ന സെക്രട്ടേറിയറ്റ് നടയിലെ പന്തലിലായിരുന്നു യോഗം. നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറീലോസ് സ്വാഗതം ആശംസിച്ചു. എംഎൽഎമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി എന്നിവരും പ്രസംഗിച്ചു.
സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം: ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത
11:33 PM Nov 12, 2019 | Deepika.com