തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി നിയമസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരുക്കങ്ങളിൽ അപര്യാപ്തതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒ.രാജഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
സന്നിധാനത്ത് 6500 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. 161 ശൗചാലയങ്ങളും 150 യൂറിനലുകളും സ്ഥാപിച്ചു. രണ്ടു കോടി അഞ്ചുലക്ഷം സംഭരണശേഷിയുള്ള ജലസംഭരണികൾ സജ്ജമാക്കി. മാലിന്യസംസ്കരണത്തിനായി മൂന്നു ഇൻസിനറേറ്ററുകൾ സജ്ജീകരിച്ചു. നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
പന്പയിൽ 404 വാട്ടർ ടാപ്പുകൾ സ്ഥാപിച്ചു. പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപത്തിനു പകരം 3,000 പേർക്ക് വിരിവയ്ക്കാനുളള താൽക്കാലിക പന്തലായി. 550 മീറ്റർ നീളത്തിൽ കുളിപ്പടവുകളായി. ത്രിവേണി പാലം മുതൽ ഗണപതിക്ഷേത്രം വരെ താത്കാലിക പന്തൽ ക്രമീകരിച്ചു -മന്ത്രി പറഞ്ഞു.
ഭൗതികവാദ- നിരീശ്വര വാദ പ്രസ്ഥാനങ്ങൾക്കു നവോത്ഥാനത്തിൽ ഒരു സ്ഥാനവുമില്ലെന്നു ബിജെപി അംഗം ഒ. രാജഗോപാൽ നിയമസഭയിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക ചരിത്രം പരിശോധിച്ചാൽ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും ആധ്യാത്മിക പ്രസ്ഥാനങ്ങളാണെന്നു മനസിലാകുമെന്നു ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പിടിവാശിയും അമിത നിയന്ത്രണങ്ങളും മൂലം ഭക്തരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു-അദ്ദേഹം ആരോപിച്ചു.
ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ
11:17 PM Nov 12, 2019 | Deepika.com