സർക്കാരിനെതിരെയാണു പ്രതിപക്ഷം സാധാരണഗതിയിൽ നിയമസഭയിൽ പ്രതിഷേധിക്കുന്നത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുമ്പോഴും സർക്കാർ നടപടിയിലുള്ള പ്രതിഷേധമാണു വാക്കൗട്ടിലൂടെയും ബഹിഷ്കരണത്തിലൂടെയുമൊക്കെ പ്രകടിപ്പിക്കുന്നത്. ഇന്നലെ പക്ഷേ സഭാസ്തംഭനത്തിലെത്തിയ പ്രതിഷേധം സ്പീക്കർക്കെതിരെ ആയിരുന്നു.
കിഫ്ബിയിലും കിയാലിലും എജി ഓഡിറ്റ് നിഷേധിക്കുന്നതായിരുന്നു വിഷയം. അവതരിപ്പിക്കേണ്ടത് വി.ഡി. സതീശനും.
പക്ഷേ കാര്യങ്ങൾ അവിടെ വരെ എത്തിയില്ല. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടക്കത്തിലേ അനുമതി നിഷേധിച്ചു. ചോദ്യോത്തരവേളയിൽ മൂന്നു ദിവസം ഇക്കാര്യം ചർച്ച ചെയ്തതാണെന്നായിരുന്നു സ്പീക്കറുടെ ന്യായം. ഒരേവിഷയം ഒരേ സമ്മേളനത്തിൽ ഒന്നിലധികം തവണ ഉന്നയിക്കാൻ പാടില്ലെന്ന ചട്ടമായിരുന്നു സ്പീക്കർ ഉയർത്തിക്കാട്ടിയത്.
ചോദ്യോത്തരം വേറെ, അടിയന്തരപ്രമേയം വേറെ എന്ന നിലപാടെടുത്ത പ്രതിപക്ഷം പരമാവധി വാദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വാദമുഖങ്ങൾ നിരത്തി. പക്ഷേ സ്പീക്കർ അയഞ്ഞില്ല. അടിയന്തരപ്രമേയം അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. സ്പീക്കറെ പിന്തുണയ്ക്കാൻ നിയമമന്ത്രി എ.കെ. ബാലനും രംഗത്തിറങ്ങി.
വിട്ടുകൊടുക്കാൻ പ്രതിപക്ഷവും തയാറായില്ല. അവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുദ്രാവാക്യം മുഴക്കി. അതുപക്ഷേ സ്പീക്കർക്കെതിരേ ആയിരുന്നു. സഭയിൽ അതു പതിവുള്ളതല്ല. സ്പീക്കർ നീതി പാലിക്കുക, പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ടെന്നു സ്പീക്കർ പറഞ്ഞു. പക്ഷേ പ്രതിപക്ഷമുണ്ടോ അടങ്ങുന്നുള്ളു.
നടപടികളുമായി സ്പീക്കർ കുറച്ചുസമയം മുന്നോട്ടു പോയി. രണ്ടു ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ ബഹളത്തിനിടയിൽ അവതരിപ്പിച്ചു. രണ്ടിനും മന്ത്രിമാർ മറുപടിയും പറഞ്ഞു. അപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. അതോടെ നടപടികൾ വെട്ടിച്ചുരുക്കിയും ബില്ലുകൾ ഓടിച്ചു വായിച്ചും സഭ പിരിഞ്ഞു. സമ്മേളനം ആകെ നീണ്ടത് രണ്ടു മണിക്കൂറിൽ താഴെ മാത്രം.
കിഫ്ബി വിഷയം പ്രതിപക്ഷം ഏറ്റെടുത്തിട്ടു കുറച്ചുനാളുകളായി. തെരഞ്ഞെടുപ്പു കാലത്തും അവർ ആരോപണമായി അത് ഉന്നയിച്ചു. എന്നാൽ, വേണ്ടത്ര ഏശിയില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. അതിനിടെ കിഫ്ബിക്കെതിരേ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ തന്നെ രംഗത്തുവന്നതോടെ പ്രതിപക്ഷം വീണ്ടും അത് ഏറ്റെടുക്കുകയായിരുന്നു. സുധാകരൻ കിഫ്ബിയേക്കുറിച്ചു പരാമർശിക്കുന്പോൾ കിംഫി എന്നേ പറയാറുള്ളു. സുധാകരൻ- തോമസ് ഐസക് പോരിന്റെ ഭാഗമായാണ് പ്രതിപക്ഷം ഇതിനെയും കാണുന്നത്. കിഫ്ബി ആണോ കിംഫി ആണോ, എന്തായാലും അഴിമതിയാണേ, ചർച്ച ചെയ്യാൻ പേടിയാണേ എന്നവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത് രണ്ടു മന്ത്രിമാർ തമ്മിലുള്ള കുടിപ്പക മുതലെടുക്കാൻ കൂടി ഉദ്ദേശിച്ചതാണ്.
തിങ്കളാഴ്ച സഭ പിരിയുന്നതിനു മുമ്പു തന്നെ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ ചെറുതായൊന്ന് ഇടഞ്ഞിരുന്നു. വി.ഡി. സതീശൻ സ്പീക്കർക്കെതിരേ മോശമായി സംസാരിച്ചെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ രംഗത്തുവന്നത് ചെറിയ ബഹളത്തിനിടയാക്കി. സ്പീക്കർ ഭരണപക്ഷത്ത് ഇരിക്കേണ്ടയാൾ എന്നു പറഞ്ഞ് സതീശൻ അപമാനിച്ചു എന്നയാരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, സതീശൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വാദിച്ചു. സ്പീക്കറെ അപമാനിക്കുന്നതു തങ്ങളല്ല, ഭരണപക്ഷമാണെന്നും രമേശ് പറഞ്ഞതോടെ മുഖ്യമന്ത്രിയും മെല്ലെ പിൻവാങ്ങുകയായിരുന്നു.
ഇന്നലെ സഭയിൽ അരങ്ങേറിയത് അതിന്റെ തുടർച്ചയായും വ്യാഖ്യാനിക്കപ്പെട്ടു. ഏതായാലും ഇന്നലെ സഭയിൽ നടന്നത് പ്രതിപക്ഷത്തിന്റെ പെട്ടെന്നുള്ള വികാരപ്രകടനമായി കാണാൻ കഴിയില്ല. കാരണം അവർ വേണ്ട തയാറെടുപ്പുകളുമായാണ് സഭയിലെത്തിയത്.
സ്പീക്കർക്കെതിരേ പ്രതിഷേധിച്ചപ്പോൾ 2015 ലെ ബജറ്റ് അവതരണദിവസം സഭയിൽ അരങ്ങേറിയ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകൾ പ്രതിപക്ഷം ഉയർത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുന്ന പടങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. തന്നെ പ്രകോപിപ്പിക്കാൻ നോക്കേണ്ട എന്നു സ്പീക്കർ പ്രതിപക്ഷത്തെ ഓർമിപ്പിച്ചത് ഈ പ്ലക്കാർഡുകൾ കണ്ടപ്പോഴാണ്. സഭ വിട്ടിറങ്ങിയിട്ടും വിഷയം കെട്ടടങ്ങിയില്ല. സ്പീക്കറുടെ നടപടി റഫറി കയറി ഗോളടിക്കുന്നതു പോലെയെന്നാണ് മാധ്യമങ്ങളോടു പ്രതിപക്ഷ നേതാക്കൾ പറഞ്ഞത്. സ്വന്തം ഭാഗം ന്യായീകരിക്കാൻ സ്പീക്കറും മാധ്യമങ്ങൾക്കു മുന്നിലെത്തി.
ബഹളത്തിനിടയിലും സഭയ്ക്കുള്ളിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയാവതരണത്തിനിടെ ഒ. രാജഗോപാലും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൊന്പുകോർത്തു. വിഷയം ശബരിമലയും.
ശബരിമല തീർഥാടനം സുഗമമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം. പക്ഷേ പ്രസംഗിച്ചു തുടങ്ങിയ രാജഗോപാൽ പറഞ്ഞതത്രയും കഴിഞ്ഞ തീർഥാടന കാലത്ത് സർക്കാർ കാട്ടിയ അന്യായങ്ങളേക്കുറിച്ചാണ്. രണ്ടു സ്ത്രീകളെ ഭക്തവേഷം കെട്ടിച്ച് മല കയറ്റേണ്ട ആവശ്യം എന്തായിരുന്നു എന്നു രാജഗോപാൽ ചോദിച്ചു. അമിതമായ നിയന്ത്രണങ്ങളും പോലീസിന്റെ ബലപ്രയോഗങ്ങളും മൂലം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്നും രാജഗോപാൽ കുറ്റപ്പെടുത്തി.
കൂലിത്തല്ലുകാരെയും സാമൂഹ്യവിരുദ്ധരെയും ശബരമലയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ഇത്തവണയെങ്കിലും പ്രശ്നമുണ്ടാക്കരുതെന്നു പാർട്ടി നേതാക്കളോടു പറയാനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജഗോപാലിനോടു പറഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ക്രമീകരിച്ചു കഴിഞ്ഞു എന്ന മന്ത്രിയുടെ വാദം പക്ഷേ രാജഗോപാലിന് അംഗീകരിക്കാനാകുന്നില്ല. തങ്ങളുടെ ജില്ലാ പ്രസിഡന്റിനെ വിട്ട് സ്ഥലം പരിശോധിപ്പിച്ചു എന്നും മൂക്കു പൊത്താതെ കക്കൂസിന്റെ ഭാഗത്തേക്കു പോകാൻ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പോൾ പ്രസംഗം എഴുതിക്കൊടുത്തത് ജില്ലാ പ്രസിഡന്റ് ആണല്ലേ എന്നായിരുന്നു കടകംപള്ളിയുടെ ചോദ്യം. മൂക്കു പൊത്താൻ ശബരിമലയിൽ ആളു വന്നു തുടങ്ങിയില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
സഭാനടപടികൾ അലങ്കോലപ്പെട്ടെങ്കിലും സഭയിൽ അവതരിപ്പിക്കേണ്ടിയിരുന്ന ബില്ലുകൾ രണ്ടും ചർച്ച കൂടാതെ പാസാക്കിയ ശേഷമാണു പിരിഞ്ഞത്.
നിയമസഭാവലോകനം / സാബു ജോണ്
സ്പീക്കർക്കെതിരേ തിരിഞ്ഞ പ്രതിപക്ഷ പ്രതിഷേധം
11:14 PM Nov 12, 2019 | Deepika.com