തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പിനെത്തുടർന്നു വിവാദമായ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ റാങ്ക് പട്ടികയിൽനിന്നുള്ള നിയമനം ഈ മാസം 21ന് പിഎസ്സി ആരംഭിക്കും. പരീക്ഷാ തട്ടിപ്പു കേസിലെ പ്രതികളായ മൂന്നു പേരെ ഒഴിവാക്കി മറ്റുള്ള ഉദ്യോഗാർഥികളുടെ നിയമനം ആരംഭിക്കാൻ ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഈ മാസം 21, 22 തീയതികളിൽ നിയമനശിപാർശ മെമ്മോ ഉദ്യോഗാർഥികൾക്കു നേരിട്ടു നൽകാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ഓഫീസർമാർക്കു നിർദേശവും നൽകി. ആകെ എട്ടു റാങ്കു പട്ടികകളിൽനിന്നാണ് നിയമന ശിപാർശ നൽകുന്നത്.
കേരള പോലീസിൽ കെഎപി നാലാം ബറ്റാലിയൻ കാസർഗോഡ് യൂണിറ്റിന്റെ പരീക്ഷയിൽ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പിഎസ്സിക്ക് ഇടക്കാല അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പിഎസ്സി യോഗം ഇക്കാര്യം ചർച്ച ചെയ്തത്. കെഎപി നാലാം ബറ്റാലിയൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാർഥികളെ കർശനമായ പോലീസ് പരിശോധനയുടെ അടിസ്ഥാനത്തിൽ നിയമിക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ. തച്ചങ്കരി പിഎസ്സി സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
കാസർഗോഡ് ആംഡ് പോലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയൻ പരീക്ഷയിൽ ക്രമക്കേടു നടത്തി യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികളായ മൂന്നുപേർ റാങ്കു പട്ടികയിൽ മുന്നിലെത്തിയതിനെ തുടർന്നു എട്ടു റാങ്കു പട്ടികകളും നിയമന ശിപാർശ നൽകാതെ മരവിപ്പിച്ചിരുന്നു.
എട്ടു റാങ്കു പട്ടികകളിൽ നിന്നും ആദ്യ നൂറു പേരുടെ പരീക്ഷാ ദിവസത്തെ മൊബൈൽ ഫോണ്‍ രേഖകൾ പരിശോധിക്കാൻ പോലീസിനു പിഎസ്സി നിർദേശവും നൽകിയിരുന്നു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാലാം ബറ്റാലിയനൊപ്പം മറ്റു ബറ്റാലിയനുകളിലേക്കും നിയമന ശിപാർശ നൽകാൻ കമ്മീഷൻ തീരുമാനിച്ചത്.
വിവാദമായ പിഎസ്സി പരീക്ഷ: നിയമന ശിപാർശ ഉടൻ
12:52 AM Nov 12, 2019 | Deepika.com