തിരുവനന്തപുരം: മാന്യമായ ശവസംസ്കാരം പോലും നിഷേധിക്കുന്ന ഓര്‍ത്തഡോക്സ് കക്ഷികളുടെ മനുഷ്യത്വരഹിത നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു യാക്കോബായ സഭ ഇന്നു തിരുവനന്തപുരത്തു മനുഷ്യമതില്‍ തീര്‍ക്കും.
രണ്ടിനു തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സിറിയന്‍ സിംഹാസന കത്തീഡ്രലില്‍ നിന്ന് ആരംഭിക്കുന്ന റാലി പ്രസ് ക്ലബ്, വൈഎംസിഎ വഴി സെക്രട്ടേറിയറ്റ് ചുറ്റി സെക്രട്ടേറിയറ്റ് നടയില്‍ ഉള്ള പന്തലില്‍ എത്തിച്ചേര്‍ന്നു മതിലായി രൂപപ്പെടും.
പൊതുസമ്മേളനം മെത്രാപ്പോലീത്തന്‍ ട്രസ്റ്റ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും വൈദികരും സഭ സ്ഥാനങ്ങളും ഭരണസമിതി അംഗങ്ങളും വിശ്വാസികളും സമരത്തില്‍ പങ്കെടുക്കുമെന്നു മീഡിയ
കോ-ഒാർഡിനേറ്റര്‍ ഫാ. തോമസ് പൂതിയോട്ട് അറിയിച്ചു.
നീതി ലഭിക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാർ അലക്സാൻഡ്രിയോസിന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും 18 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സഹന സമരം നടത്തിവരികയാണ്.
സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സുപ്രധാന യോഗം ഇന്ന് 11ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ നടക്കും. 22ന് ലബനനില്‍ പാത്രിയര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന സുന്നഹദോസില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ചർച്ചചെയ്യും.
യാക്കോബായ സഭാ വിശ്വാസികള്‍ ഇന്നു തലസ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ക്കും
12:37 AM Nov 12, 2019 | Deepika.com