കൊച്ചി: എറണാകുളം സബ്ജയിലിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ തഹസിൽദാറുടെ നടപടിയിൽ ജില്ലാ കളക്ടർ ഒരു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി. സ്റ്റോപ്പ് മെമ്മോയെ ചോദ്യംചെയ്തു വസ്തു ഉടമ എളമക്കര സ്വദേശി ഷാബു ശ്രീധരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
നിർമാണത്തിന് നഗരസഭ അനുമതി നൽകിയതാണെന്നും സ്റ്റോപ്പ് മെമ്മോ നൽകാൻ കണയന്നൂർ തഹസിൽദാർക്ക് അധികാരമില്ലെന്നും ആരോപിച്ചാണ് ഷാബു ശ്രീധരൻ ഹർജി നൽകിയത്. കെട്ടിടത്തിന്റെ ജനൽ, വാതിൽ എന്നിവ ജയിലിലേക്കു തുറക്കില്ല തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി നൽകിയിരുന്നതെന്നു കളക്ടർ അറിയിച്ചു.
ജയിൽ മതിലിൽനിന്ന് അഞ്ച് മീറ്റർ അകലത്തിലേ നിർമാണം പാടുള്ളൂവെന്ന നിബന്ധന ലംഘിച്ചതിനാലാണ് തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും കളക്ടർ വ്യക്തമാക്കി. ഇത്തരത്തിലുള്ള നിർമാണം ഗൗരവമേറിയ വിഷയമാണെന്നു കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ സ്റ്റോപ്പ് മെമ്മോ തുടരേണ്ടതുണ്ടോയെന്ന കാര്യത്തിൽ ഹർജിക്കാരന്റെയും ജയിൽ അധികൃതരുടെയും നഗരസഭാ സെക്രട്ടറിയുടെയും ഭാഗം കേൾക്കണമെന്നും കളക്ടർക്ക് കോടതി നിർദേശം നൽകി.
സബ്ജയിലിനു സമീപം കെട്ടിടം: തീരുമാനമെടുക്കാൻ നിർദേശം
12:37 AM Nov 12, 2019 | Deepika.com