തൊടുപുഴ: ചെറുകിട ആശുപത്രികൾ സംരക്ഷിക്കുന്ന തരത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റൂളുകളിൽ മാറ്റം വരുത്തണമെന്നു തൊടുപുഴയിൽ നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു . ബിൽ നിയമസഭ പാസാക്കിയശേഷം പുറത്തുവന്ന റൂളുകളിൽ പലതും ചെറുകിട ആശുപത്രികളെ ബാധിക്കുന്ന തരത്തിലാണെന്നു സമ്മേളനം വിലയിരുത്തി.
ഇതുമായി ബന്ധപ്പെട്ടു തുടർചർച്ചകൾ ആവശ്യമാണെന്നും ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിൽനിന്നും സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു . അവയവദാന രംഗത്തു നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ തരത്തിലുമുള്ള പ്രചാരണ പരിപാടികളും ബോധവത്കരണവും നടത്താനും തീരുമാനിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സങ്കീർണത ഒഴിവാക്കി അവയവദാനം പ്രോത്സാഹിപ്പിക്കുന്ന നിയമ നിർമാണം സർക്കാർ നടത്തണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ ആരോഗ്യമേഖലയെ തകർക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ നാഷണൽ മെഡിക്കൽ ബില്ലിനെതിരേ ജാഗ്രത വേണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ഐഎംഎയുടെ ദേശീയ നിയുക്ത പ്രസിഡന്റ് ഡോ. രാജൻ ശർമ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് ഐഎംഎയുടെ വിവിധ ഭാരവാഹികളായി ഡോ. ഏബ്രഹാം വർഗീസ് -സംസ്ഥാന പ്രസിഡന്റ് , ഡോ.എൻ. സുൽഫി -സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ്, ഡോ . ഏബ്രഹാം സി. പീറ്റർ -മിഡ് സോണ്‍ വൈസ് പ്രസിഡന്റ്, ഡോ. സാമുവൽ കോശി -നോർത്ത് സോണ്‍ വൈസ് പ്രസിഡന്റ്, ഡോ. പി. ഗോപികുമാർ -സംസ്ഥാന സെക്രട്ടറി തുടങ്ങിയവർ ചുമതലയേറ്റു.
ചെറുകിട ആശുപത്രികളെ സംരക്ഷിക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നടപ്പാക്കണം: ഐഎംഎ
12:37 AM Nov 12, 2019 | Deepika.com