കൊച്ചി: കൃഷി ഉപജീവനമാർഗമായ കർഷകർക്കു പെൻഷൻ ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി നിയമം കേരള നിയമസഭ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ചർച്ച ചെയ്തു നടപ്പിലാക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
അഞ്ചു സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കർഷകർക്കു പെൻഷൻ ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി നിയമം നിയമസഭ സെലക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയിൽ ചർച്ചയ്ക്കുവച്ച സാഹചര്യത്തിലാണ് കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾക്കു കർദിനാൾ മാർ ആലഞ്ചേരി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന കർഷകർ ഇന്ന് അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാതായിത്തീർന്നിരിക്കുന്നതിനാൽ സുരക്ഷിതമായ ജീവിതോപാധിയായി കൃഷിയെ കേരളത്തിലെ ജനങ്ങൾ കാണുന്നില്ല. കാർഷിക ഉല്പന്നങ്ങളുടെ വിലയില്ലായ്മയും വന്യമൃഗശല്യവും കർഷക ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുന്നു. ഒരു പുരുഷായുസ് മുഴുവൻ അധ്വാനിച്ചു പണിയെടുക്കാനാകാത്ത പ്രായമെത്തുന്പോൾ കർഷകർ ഉപജീവനമാർഗമില്ലാതെ പുറന്തള്ളപ്പെടുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകണം. അതിനായി, കർഷകർക്ക് അർഹമായ പെൻഷൻ ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സർക്കാരാണ്. കേരളത്തിലെ ജനപ്രതിനിധികൾ ഈ നിയമം ചർച്ചയ്ക്കെടുക്കുന്പോൾ ദുരിതവലയത്തിലായിരിക്കുന്ന കർഷകരുടെ കണ്ണുനീർ അവഗണിക്കരുത്.
കർഷക പെൻഷൻ നടപ്പിലാക്കാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി ആശാവഹമാണ്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കുന്പോഴും ബോർഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്പോഴും കർഷകർക്കു ലഭിക്കാനുള്ള അർഹമായ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥരുടെ ഫയലുകളിലെ ഊരാക്കുടുക്കുകളായി മാറാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണം.
ക്ഷേമപദ്ധതികളോട് സഹകരിച്ച് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള ക്രിയാത്മകമായ കൂട്ടായ പ്രവർത്തനം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കർദിനാൾ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കർഷക ക്ഷേമനിധി കാര്യക്ഷമമായി നടപ്പിലാക്കണം: മാർ ആലഞ്ചേരി
12:15 AM Nov 12, 2019 | Deepika.com