തിരുവനന്തപുരം: പിഎസ്സി സിവിൽ പോലിസ് ഓഫീസർ പരീക്ഷയിൽ യൂണിവേഴ്സിറ്റി കോളജിലെ എസ്ഐഫ്ഐ നേതാക്കൾക്കു തട്ടിപ്പു നടത്താൻ സഹായം ചെയ്ത മൂന്നു പോലിസുകാർക്കെതിരെ കൂടി ക്രൈംബ്രാഞ്ച് കേസെടുത്തു.
എസ്എപി ക്യാന്പിലെ പോലിസുകാരായ ടി.എസ്. രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണു കേസ്. പരീക്ഷാ തട്ടിപ്പ് നടത്തിയ മൂന്നു പേർക്കും യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള കെട്ടിടത്തിൽനിന്നു മൊബൈൽ വഴി ഉത്തരങ്ങൾ അയച്ചു കൊടുത്ത എസ്എപി ക്യാന്പിലെ പോലിസുദ്യോഗസ്ഥൻ ഗോകുലിന്റെ സുഹൃത്തുക്കളാണിവർ. ഉത്തരം അയച്ചു കൊടുത്ത സമയത്തു ഗോകുൽ പേരൂർക്കട ക്യാന്പിലെ ഓഫീസിൽ ജോലിയിലാണെന്നു കൃത്രിമ രേഖ ചമച്ചതിനാണു മൂന്നുപേർക്കെതിരെയും കേസെടുത്തത്.
വ്യാജ രേഖ ചമച്ചതിനു ഗോകുലിനെതിരെയും ക്രൈം ബ്രാഞ്ച് വീണ്ടും കേസ് എടുത്തിട്ടുണ്ട്. പരീക്ഷ സമയത്തു ഡ്യൂട്ടിയിൽനിന്ന് അവധിയെടുത്തു പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നെന്നു കാണിക്കുകയും ചെയ്തതിനാണു ഗോകുലിനെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഒൻപതായി.
പിഎസ്സി പരീക്ഷാ തട്ടിപ്പ്: മൂന്നു പേർക്കെതിരേകൂടി കേസെടുത്തു
12:15 AM Nov 12, 2019 | Deepika.com