നിയമസഭാവലോകനം
കിഫ്ബിയിലെ ചിലർ പദ്ധതികൾ വിഴുങ്ങുന്ന ബകനെപ്പോലെയാണെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു പ്രതിപക്ഷം. അന്വേഷണത്തിൽ അവർ ആളെ കണ്ടെത്തി. അതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പ്രഖ്യാപിച്ചു. ധനമന്ത്രി തന്നെയാണെന്നാണ് അവരുടെ കണ്ടെത്തൽ.
സഭയിലുണ്ടായിരുന്നിട്ടും മന്ത്രി ജി. സുധാകരൻ ഇതേക്കുറിച്ചു പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. മൗനം സമ്മതമെന്നു വേണമെങ്കിൽ പ്രതിപക്ഷത്തിനു വ്യാഖ്യാനിക്കാം. മന്ത്രി തോമസ് ഐസക്കും ബകന്റെ കാര്യത്തിൽ മൗനംപാലിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വെട്ടിക്കുറച്ചു എന്നു ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയപ്പോഴാണ് ബകനും കടന്നു വന്നത്. തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി പ്രവർത്തനം ആകെ അവതാളത്തിലായി എന്നായിരുന്നു ജോസഫിന്റെ ആക്ഷേപം.
എന്നാൽ, അതങ്ങു സമ്മതിച്ചു കൊടുക്കാൻ മന്ത്രി തയാറല്ല. യുഡിഎഫിന്റെ ട്രാക്ക് റിക്കാർഡ് ഉയർത്തിക്കാട്ടി തമ്മിൽ ഭേദം നമ്മൾതന്നെ എന്നു സ്ഥാപിക്കാനായിരുന്നു ധനമന്ത്രിയുടെ ശ്രമം. ഏതായാലും ധനകാര്യത്തിൽ നടക്കുന്ന ഏതു ചർച്ചയും പോലെ കേട്ടിരിക്കുന്നവർക്ക് ഒന്നും പിടികിട്ടാതെ ചർച്ച പര്യവസാനിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്കു പണം കിട്ടുന്നില്ല എന്ന കാര്യത്തിൽ ധനമന്ത്രി ഒഴികെ നിയമസഭയിലിരിക്കുന്ന ആർക്കും തർക്കമുണ്ടാകില്ല എന്നാണ് കെ.സി. ജോസഫിന്റെ പക്ഷം. ഖജനാവിൽ കൈയിട്ടു നോക്കിയാൽ പോലും ഒന്നും കിട്ടില്ലെന്നു മന്ത്രി കെ. രാജു പറഞ്ഞത് അദ്ദേഹം ശുദ്ധഗതിക്കാരാനായതു കൊണ്ടാണെന്നു കെ.സിക്ക് അറിയാം. കെ. രാജുവിന്റെ പ്രസ്താവന പലതവണ പ്രതിപക്ഷം സഭയിൽ പറഞ്ഞതു കേട്ടു ഗതികെട്ട അദ്ദേഹംതന്നെ അതു നിഷേധിച്ചു. തങ്ങൾ അധികാരത്തിൽ വന്നപ്പോഴത്തെ സ്ഥിതിയാണു പറഞ്ഞതെന്ന പുതിയ വ്യാഖ്യാനമാണ് ഇന്നലെ കെ. രാജു സഭയിൽ പറഞ്ഞത്.
കഴിഞ്ഞ തവണ പണം അനുവദിക്കാതെ ക്യൂവിൽ നിർത്തിയ ബില്ലുകളും സ്പിൽ ഓവർ തുകയും ഇത്തവണത്തെ പദ്ധതി വിഹിത്തിൽനിന്നു കുറയ്ക്കുകയാണെന്നും ജോസഫ് പറഞ്ഞു. ലോകബാങ്ക് വായ്പയായി നൽകിയ പണം വകമാറ്റി ചെലവഴിച്ചെന്നും ജോസഫ് പറഞ്ഞു. ഒരു കാര്യവും സർക്കാർ തെളിച്ചു പറയുന്നില്ലെന്നും അദ്ദേഹത്തിനു പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രളയാനന്തരം എത്ര തുക കിട്ടിയെന്നു ചോദിച്ചിട്ടു വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണു കിട്ടിയതത്രെ. ഈ വർഷം 50 ശതമാനം തുകയിൽ കൂടുതൽ പഞ്ചായത്തുകൾ ചെലവഴിക്കാൻ പോകുന്നില്ലെന്നു ജോസഫിന് ഏറെക്കുറെ ഉറപ്പാണ്.
കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും അതേക്കുറിച്ചു പ്രതിപക്ഷം ഒരക്ഷരം മിണ്ടാത്തതിലാണ് തോമസ് ഐസക്കിന് അദ്ഭുതം. കേരളം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയുടെ ചിത്രം ഐസക് ഭംഗിയായി വരച്ചു കാട്ടി. എന്നാൽ, തദ്ദേശസ്ഥാപനങ്ങൾക്കു ഫണ്ടു കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പറഞ്ഞു വച്ചു. അങ്ങനെ ഈ തർക്കവും ഒരു തീർപ്പിലെത്താതെ അവസാനിച്ചു.
സഭ നിർത്തി ചർച്ചയില്ലെന്നു സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചു. മന്ത്രി വാക്കുകളുടെ കസർത്ത് നടത്തുകയായിരുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. എല്ലാം വിഴുങ്ങുന്ന ബകൻ മന്ത്രി തന്നെയാണെന്ന് ഇപ്പോൾ മനസിലായി. മന്ത്രി പൊതിഞ്ഞു കാര്യങ്ങൾ പറയുന്നതല്ലാതെ പഞ്ചായത്തുകൾക്കു പണം കിട്ടുന്നില്ലെന്നും രമേശ് കുറ്റപ്പെടുത്തി.
വെറ്ററിനറി സർവകലാശാല ഭേദഗതി ബില്ലിൽ ചർച്ച ഉഷാറായപ്പോൾ പ്രസംഗിച്ച എല്ലാവർക്കും മണ്ഡലത്തിൽ വെറ്ററിനറി കോളജും സെന്ററും വേണം. സർവകലാശാലയ്ക്കു വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽനിന്ന് ഇന്ത്യൻ വെറ്ററിനറി കൗണ്സിൽ അധ്യക്ഷനെ ഒഴിവാക്കണമെന്ന ഒരൊറ്റ ഭേദഗതി മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ചർച്ച കാടുകയറിയപ്പോൾ ക്ലിനിക്കുകളിൽ ആവശ്യത്തിനു വെറ്ററിനറി ഡോക്ടർമാരില്ലാത്തതും കാലിത്തീറ്റയ്ക്കു വില കൂടുന്നതുമെല്ലാം ചർച്ചയായി. ബില്ലിൽ ഒതുങ്ങി നിൽക്കരുതോ എന്നു സ്പീക്കർ ചോദിച്ചെങ്കിലും ക്ഷീരകർഷകൻ കൂടിയായ പാറയ്ക്കൽ അബ്ദുള്ള ആവേശത്തോടെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
വെറ്ററിനറി സർവകലാശാലയിൽ മന്ത്രി പോലുമറിയാതെ സിപിഎമ്മുകാരെ തിരുകി കയറ്റുന്നു എന്നു ടി.വി. ഇബ്രാഹിം പറഞ്ഞപ്പോൾ അടിസ്ഥാന രഹിതമായ കാര്യങ്ങൾ രേഖയിൽ ഉണ്ടാകരുതെന്നു പറഞ്ഞ് എ. പ്രദീപ്കുമാർ എഴുന്നേറ്റു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഇബ്രാഹിം പറഞ്ഞതെന്ന വിശദീകരണം നൽകി സ്പീക്കർതന്നെ രംഗം തണുപ്പിച്ചു. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി സെന്ററിനേക്കുറിച്ച് ആവേശപൂർവം സംസാരിച്ച കെ. രാജൻ സർവകലാശാലയെ ചുരുക്കപ്പേരിലാണു വിശേഷിപ്പിച്ചത്- കെ വാസു. എന്നു വച്ചാൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി.
അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും ക്ഷേമനിധി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പി.സി. ജോർജ് ഇടപെട്ടു നടത്തിയ പരാമർശങ്ങൾ പൊല്ലാപ്പായി. സ്ത്രീകളുടെ അവകാശങ്ങളേക്കുറിച്ച് എല്ലാവരും വാചാലരായപ്പോൾ പുരുഷന്മാരേക്കുറിച്ച് ഓർത്തു ജോർജ് പറഞ്ഞു പോയതാണ്. സ്ത്രീ ഹൃദയത്തോടു ചേർന്നു നിൽക്കണം. തലയിൽ കയറ്റി വയ്ക്കരുത്. നിലത്തിട്ടു ചവിട്ടാനും പാടില്ല. സ്ത്രീ സമത്വം അഴിഞ്ഞാടാനുള്ള അവസരമായി മാറരുതെന്നും ജോർജ് അഭിപ്രായപ്പെട്ടു. പ്രതിഷേധവുമായി എഴുന്നേറ്റ ഇ.എസ്. ബിജിമോൾ, സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ രേഖയിൽ ഉണ്ടാകാൻ പാടില്ലെന്നു പറഞ്ഞു. നിങ്ങളുടെ നാണംകെട്ട പാർട്ടിയിലേക്കു വരുന്നില്ലെന്നായിരുന്നു ജോർജിന്റെ മറുപടി. ജോർജ് മാപ്പു പറയണമെന്ന ആവശ്യവുമായി എ.എൻ. ഷംസീർ എഴുന്നേറ്റു. തന്റേത് ഉറച്ച അഭിപ്രായമാണെന്നും മാറ്റമില്ലെന്നും ജോർജ് തീർത്തു പറഞ്ഞു. ജോർജ് തിരുത്തണമെന്നു സണ്ണി ജോസഫും അഴിഞ്ഞാടുന്നവർ എന്ന പരാമർശം രേഖയിൽ ഉണ്ടാകരുതെന്നു പ്രതിഭ ഹരിയും പറഞ്ഞു. ഒടുവിൽ ഒരു കോംപ്രമൈസിനു ജോർജ് തയാറായി. അഴിഞ്ഞാട്ടം മാത്രം മാറ്റാം. ബാക്കി പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. ഏതായാലും ആ തർക്കം പിന്നെ നീണ്ടില്ല.
ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ വി.ഡി. സതീശൻ ധനമന്ത്രിക്കെതിരേ ക്രമപ്രശ്നവുമായി എഴുന്നേറ്റു. ലോകബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചെന്ന ആരോപണം ആവർത്തിച്ച സതീശൻ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നും പറഞ്ഞു. ഇതിനിടെ സതീശൻ ചെയറിനെ ആക്ഷേപിച്ചു എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു. സ്പീക്കർ ഭരണപക്ഷത്തിരിക്കേണ്ടയാൾ എന്നു പറഞ്ഞെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ പറഞ്ഞതായി താൻ കേട്ടിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. തർക്കം മുറുകിയപ്പോൾ രേഖ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമല്ലോ എന്നു രമേശ് പറഞ്ഞു. തങ്ങളല്ല, മറുവശത്തിരിക്കുന്നവരാണ് സ്പീക്കറെ അപമാനിക്കുന്നതെന്നും രമേശ് പറഞ്ഞതോടെ തർക്കത്തിന് അയവായി. പഴയ കഥകൾ വീണ്ടും ആവർത്തിച്ചാൽ കേൾക്കാൻ സുഖമില്ലല്ലോ.
കേരള വെറ്ററിനറി സർവകലാശാല ഭേദഗതി ബില്ലും കേരള അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും ക്ഷേമനിധി ബില്ലും സഭ പാസാക്കി. കൂടാതെ ധനവിനിയോഗ ബില്ലും പാസാക്കി.
സാബു ജോണ്
ബകനെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ പ്രതിപക്ഷം
11:18 PM Nov 11, 2019 | Deepika.com