ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ പ്രധാനമാണ്. നിയമം നടപ്പിലാക്കുന്നതിനു മുഖം നോക്കേണ്ട കാര്യവുമില്ല. പക്ഷഭേദമെന്യേ കാര്യങ്ങൾ നടത്തണം. പാവപ്പെട്ടവർക്കു നീതി നിഷേധിക്കരുത്. അവർക്ക് അല്പം മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണം. മടിയും ഭയവും ലവലേശമില്ലാതെ പോലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരാൾക്കും സാധിക്കുന്ന അവസ്ഥ വരണം. അതേസമയം, നിയമപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പോലീസ് ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതകൾക്ക് നേരിട്ടു സബ് ഇൻസ്പെക്ടർമാരായി നിയമനം നൽകുന്ന ആദ്യ ബാച്ചാണിത്. 121 എസ്ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്. എസ്ഐ റാങ്കിൽ വനിതകൾക്കും പുരുഷന്മാർക്കും ഒരുമിച്ചും ഒരുപോലെയും പരിശീലനം നൽകുന്നതും ഇതാദ്യമാണ്. വിദ്യാസമ്പന്നരായ വനിതകൾ സേനയിലേക്കു കടന്നുവരുന്നതു പോലീസിനും ഗുണകരമാവും. സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ പോലീസ് ഓഫീസർമാരോടു സങ്കോചം കൂടാതെ തുറന്നുസംസാരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ 121 എസ്ഐ ട്രെയിനികളിൽ ഒരാൾ എംടെക് ബിരുദധാരിയും ഒരാൾ എംഫിൽ ബിരുദധാരിയുമാണ്. എംബിഎ, പിജി, ബിടെക്, ബിഎഡ്, എൽഎൽബി യോഗ്യതകളുള്ളവരുമുണ്ട്.
ബെസ്റ്റ് ഇൻഡോർ കേഡറ്റായ വി.എ. ആദർശ്, ബെസ്റ്റ് ഷൂട്ടറായ എസ്.എസ്. ദീപു, ബെസ്റ്റ് ഇൻഡോറായ ആർ.പി. സുജിത്, സിൻസിയരിറ്റി ആൻഡ് ഡെഡിക്കേഷൻ- എസ്. ഗീതുമോൾ, ബെസ്റ്റ് കേഡറ്റായ എം. പ്രദീപ് എന്നിവർക്കു മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പോലീസ് അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, മേയർ അജിത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.