തിരുവനന്തപുരം: പിഎസ്സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശവുമായി ക്രൈം ബ്രാഞ്ച്. ചോദ്യപേപ്പർ നൽകുന്നതു മുതൽ പരീക്ഷാ ഹാളിലെ സുരക്ഷാ പരിശോധന വരെയള്ള എല്ലാ കാര്യങ്ങളിലും സമൂല മാറ്റം വേണമെന്ന നിർദേശമാണ് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി പിഎസ്സി സെക്രട്ടറിക്കു നൽകിയ കത്തിലുള്ളത്.
വാച്ച്, സ്മാർട്ട് വാച്ച്, മൊബൈൽ ഫോണ്, ബ്ലൂ ടൂത്ത്, ഇയർ ഫോണ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ കൊണ്ടുവരുന്നത് ഒഴിവാക്കാൻ കർശന പരിശോധനകൾ നടത്തണമെന്നു നിർദേശത്തിൽ പറയുന്നു. ഷൂ, ബെൽറ്റ്, ബട്ടൻസ് തുടങ്ങിയവ അഴിച്ചു പരിശോധിക്കണം. ബട്ടണുകൾ, ആഭരണങ്ങൾ, പേന, കണ്ണടകൾ തുടങ്ങിയവയിൽ കാമറ ഘടിപ്പിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തണം. പരീക്ഷാ കേന്ദ്രങ്ങളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കണം. ഒഎംആർ പേപ്പർ തിരികെ നൽകുന്നതോടൊപ്പം ഉദ്യോഗാർഥികൾ പരീക്ഷയെഴുതുന്ന ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളും പിഎസ്സിക്കു നൽകണം. ഈ ദൃശ്യങ്ങൾ റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതുവരെ പിഎസ്സി സൂക്ഷിക്കണം.
എല്ലാ വാച്ചുകളും പരീക്ഷാ കേന്ദ്രങ്ങളിൽ നിരോധിക്കുകയും ഉദ്യോഗാർഥികൾക്കു സമയം അറിയുന്നതിനായി ഹാളിൽ ക്ലോക്ക് സ്ഥാപിക്കുകയും ചെയ്യണം. ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷ നടത്തുന്ന കേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ, മൊബൈൽ ഫോണ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുന്നതിനു ജാമർ സംവിധാനങ്ങൾ സ്ഥാപിക്കണം.
ഇനിയുള്ള പരീക്ഷകളിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഇപ്പോൾ സംഭവിച്ചതുപോലുള്ള ക്രമക്കേടുകൾ ആവർത്തിക്കപ്പെടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വളരെ കാലമായി പിന്തുടരുന്ന പരീക്ഷാ ഹാളിലെ സീറ്റ് ക്രമീകരണം എത്രയും വേഗം പരിഷ്കരിക്കണം. സീറ്റ് ക്രമീകരണരീതി മാറ്റി മുൻകൂട്ടി ഉദ്യോഗാർഥികൾ അറിയാത്ത രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം. ഇപ്പോഴത്തെ നിലയിൽ ഒരു മാസം മുൻപ് ഹാൾ ടിക്കറ്റിലെ നന്പർ ഉപയോഗിച്ച് ഏത് സെന്ററിലാണ് പരീക്ഷയെന്നും ഏത് കോഡിലുള്ള ചോദ്യപേപ്പറാണ് ലഭിക്കുകയെന്നും മുൻകൂട്ടി അറിയാൻ സാധിക്കും.
ഇത് ഉദ്യോഗാർഥികൾക്കു ക്രമക്കേടുകൾ നടത്തുന്നതിനു സഹായകമാകുന്നുണ്ട്. പരീക്ഷയ്ക്കുശേഷം ഒഎംആർ ഷീറ്റും ബാക്കി സാമഗ്രികളും തിരികെ പിഎസ്സിയിൽ ഏൽപ്പിക്കാൻ നൽകിയിരിക്കുന്ന ഫോമിൽ മിച്ചമുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തുന്ന കോളം ഇല്ല. ഇതു വളരെ ഗുരുതരമായി വേണം കാണാൻ.
ചില ഉദ്യോഗാർഥികൾ ജനൽ വഴി ചോദ്യക്കടലാസ് പുറത്തേക്ക് എറിഞ്ഞ് കൈവശം സൂക്ഷിച്ചിരിക്കുന്ന മറ്റൊരു പഴയ ചോദ്യക്കടലാസ് വച്ച് എഴുതുന്നതായി ഭാവിക്കുകയും ഉത്തരങ്ങൾ സ്മാർട്ട് ഫോണ് വഴി സ്വീകരിച്ച് ഉത്തരമെഴുതുന്നതായും ബോധ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ സൂചനയുണ്ട്. നിലവിൽ പരീക്ഷാ നടത്തിപ്പിന്റെ ചമതല അതത് കേന്ദ്രങ്ങളിലെ മേധാവികളായ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽമാർക്കാണ്. അവർ നിയോഗിക്കുന്ന ഇൻവിജിലേറ്റർമാർക്ക് പ്രത്യേകം യോഗ്യതകൾ നിശ്ചയിച്ചിട്ടില്ലാത്തിനാൽ പ്യൂണ് വരെയുള്ളവർ പരീക്ഷാഹാളുകളിൽ ഇൻവിജിലേറ്റർമാരായി എത്തുന്നതിനു കാരണമാകുന്നു. ഇവരെ ഉദ്യോഗാർഥികൾക്കു സ്വാധീനിക്കുന്നതിന് എളുപ്പവുമാണ്. കൃത്യമായ പരിശീലനം നൽകിയവരെയും നിശ്ചിത യോഗ്യതയുള്ളവരെയും മാത്രമേ നിരീക്ഷകരായി നിയോഗിക്കാവൂ. പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു പിഎസ്സി ഉദ്യോഗസ്ഥനെങ്കിലും ഉണ്ടായിരിക്കണം.
ആൾമാറാട്ടം തടയുന്നതിനു കർശന പരിശോധന വേണം. ഒരാൾ മറ്റൊരാൾക്കു വേണ്ടി പരീക്ഷയെഴുതുന്ന തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടാകരുത്. വർഷം തോറും അഞ്ഞൂറിലധികം പരീക്ഷകൾ നടത്തുന്ന പിഎസ്സിക്കു ഈ നിർദേശങ്ങൾ അപ്രായോഗികമായി ആദ്യം തോന്നാമെങ്കിലും ക്രമക്കേടിലൂടെ അനർഹർ റാങ്കു പട്ടികയിൽ ഇടം പിടിക്കുന്നതു ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ കേരള പോലീസിന്റെ അഞ്ചാം നന്പർ ബറ്റാലിയനിലേക്കു നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രമക്കേടു നടന്നതിനെ തുടർന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഈ നിർദേശങ്ങൾ അടങ്ങുന്ന കത്ത് പിഎസ്സിക്കു നൽകിയത്.
റിച്ചാർഡ് ജോസഫ്
പിഎസ്സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്നു ക്രൈം ബ്രാഞ്ച്
01:16 AM Nov 11, 2019 | Deepika.com