കണ്ണൂർ: മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസിലെ മുൻ ഇടതുപക്ഷ നേതാക്കളായ പേഴ്സണൽ അസിസ്റ്റന്റുമാർ ഉന്നതവിദ്യാഭ്യാസരംഗത്തെ പിറകോട്ടടിക്കുകയും അപഹസിക്കുകയും ചെയ്യുകയാണെന്ന് കെപിസിടിഎ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കുറ്റപ്പെടുത്തി. അപക്വമായ പ്രവർത്തനങ്ങളിലൂടെയും തങ്ങളുടെ താത്പര്യങ്ങൾ നടപ്പിലാക്കുന്നതിനുമായി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ഗൂഢമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. സർവകലാശാലകളിലെ പരീക്ഷാ വിഭാഗങ്ങളിലെ തുടർച്ചയായ വീഴ്ചകൾ പരിഹരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സർവകലാശാലകളുടെ സ്വയംഭരണ അധികാരം നഷ്ടപ്പെടുത്തുന്ന രീതിയിൽ മന്ത്രി ജലീലിന്റെ ഇടപെടലുകൾക്ക് അവസാനിപ്പിക്കുക, ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ പുതിയ ശമ്പളം അധ്യാപകരിൽ എത്താതിരിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക, കോളജ് അധ്യാപകരുടെ വിരമിക്കൽപ്രായം 60 വയസായി ഉയർത്തുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. കണ്ണൂർ സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഓഫീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരും നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത് ആവശ്യപ്പെട്ടു.
ക്യാമ്പിന്റെ സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. യു. അബ്ദുൽകലാം അധ്യക്ഷത വഹിച്ചു. ഡോ. കെ. ജോബി തോമസ്, ഡോ. റെജി എം. വർഗീസ്, ഡോ. ജി. പ്രേംകുമാർ, പ്രഫ. ഷിനോ പി. ജോസ്, ഡോ. ജോബിൻ ജോസ്, ഡോ. എ.എം. വിജേഷ് എന്നിവർ പ്രസംഗിച്ചു.
ഉന്നത വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുന്നു: കെപിസിടിഎ
01:16 AM Nov 11, 2019 | Deepika.com