നാഗ്പുർ: മൂന്ന് മത്സര ട്വന്റി-20 പരന്പര കിരീടം സ്വന്തമാക്കാൻ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേർക്കുനേർ. ആദ്യ മത്സരത്തിൽ ബംഗ്ലാദേശും രണ്ടാം മത്സരത്തിൽ ഇന്ത്യയും ജയിച്ചതോടെ പരന്പര ആർക്കെന്ന് ഇന്നത്തെ മത്സരത്തിൽ തീരുമാനമാകും.
തമിം ഇക്ബാൽ, ഷക്കീബ് അൽ ഹസൻ എന്നിവരുടെ അസാന്നിധ്യത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തിയതെങ്കിലും ബാറ്റിംഗിൽ തങ്ങളുടെ കഴിവ് അവർ തെളിയിച്ചു കഴിഞ്ഞു. ബൗളിംഗിൽ അമിനുൾ ഇസ്ലാം ആണ് ബംഗ്ല കടുവകളുടെ കരുത്ത്.
ഇന്ത്യൻ നിരയിൽ ഇന്നും ഏവരുടെയും ശ്രദ്ധ ഋഷഭ് പന്തിലായിരിക്കും. വിക്കറ്റിനു പിന്നിൽ ആദ്യ രണ്ട് മത്സരത്തിലും പിഴവു വരുത്തിയ പന്ത് ബാറ്റുകൊണ്ടും ഏറെനാളായി ശോഭിച്ചിട്ടില്ല.
ഇന്ത്യയുടെ താളംകണ്ടെത്താത പരിചയസന്പന്നമല്ലാത്ത ബൗളിംഗ് നിരയെയാണ് തങ്ങൾ ലക്ഷ്യംവയ്ക്കുന്നതെന്ന് ബംഗ്ലാദേശ് മുഖ്യപരിശീലകൻ റസൽ ഡൊമിൻഗോ വ്യക്തമക്കിയിട്ടുണ്ട്.
സഞ്ജു കളിക്കുമോ
പരന്പരയ്ക്കുള്ള 15 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു വി. സാംസണ് ഉൾപ്പെട്ടതുമുതൽ അദ്ദേഹം പ്ലേയിംഗ് ഇലവണിൽ ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് കേരളക്കര. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയ സഞ്ജു ഇന്നും ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. പന്തിനെ ഒഴിവാക്കിയാൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചേക്കുക.
ബൗളിംഗിൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നതാണ് ഈ പരന്പരയുടെ പ്രത്യേകത. ആദ്യ രണ്ട് മത്സരങ്ങളിലും ഖലീൽ അഹമ്മദ് റണ്‍ വഴങ്ങുന്നതിൽ പിശുക്കുകാണിക്കാത്തത് പ്രശ്നമാണ്. രണ്ട് മത്സരത്തിലും സ്ഥിരത പുലർത്തിയ ഏക ബൗളർ യുവ്വേന്ദ്ര ചാഹൽ ആണ്. മധ്യ ഓവറുകളിൽ തന്റെ വില എന്താണെന്ന് ചാഹൽ വ്യക്തമാക്കിയതായി ക്യാപ്റ്റൻ രോഹിത് ശർമ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
ഹിറ്റ് മാൻ 400
രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സർ എന്ന നാഴികക്കല്ലിലേക്ക് രോഹിത് ശർമയ്ക്ക് വേണ്ടത് വെറും രണ്ട് സിക്സ് മാത്രം. ഏകദിനത്തിൽ 232ഉം ടെസ്റ്റിൽ 51ഉം ട്വന്റി-20യിൽ 115ഉം സിക്സ് രോഹിത് പറത്തിയിട്ടുണ്ട്. 400 അന്താരാഷ്ട്ര സിക്സ് എന്ന നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത് താരവും ആദ്യ ഇന്ത്യക്കാരനുമാകും രോഹിത്. ക്രിസ് ഗെയ്ൽ (534), ഷഹീദ് അഫ്രീദി (476) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 85 റണ്‍സ് നേടിയ രോഹിത് രാജ്യാന്തര ട്വന്റി-20യിൽ 2500 റണ്‍സ് കടക്കുന്ന ആദ്യ താരമെന്ന റിക്കാർഡ് കുറിച്ചിരുന്നു. 100 മത്സരം പൂർത്തിയാക്കിയ രോഹിത് ഇതുവരെ 2537 റണ്‍സ് നേടിയിട്ടുണ്ട്.
യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെ വെറുതേ വിടാനും അദ്ദേഹം ടീം മാനേജ്മെന്റിന്റെ തന്ത്രം ഫലപ്രാപ്തിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ.
പന്തിനെ വെറുതേവിടൂ
യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെ വെറുതേ വിടാനും അദ്ദേഹം ടീം മാനേജ്മെന്റിന്റെ തന്ത്രം ഫലപ്രാപ്തിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ. പരന്പരയുടെ തുടക്കം മുതൽ പന്തിനെ വിമർശിക്കുന്നവരോടായാണ് രോഹിത് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭയമില്ലാത്ത ക്രിക്കറ്ററാണ് പന്ത്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു കൊടുക്കുകയാണ് വേണ്ടത്. കളത്തിൽ പന്ത് നടത്തുന്ന ഓരോ നീക്കവും വിമർശിക്കുന്നത് ശരിയല്ല- രോഹിത് പറഞ്ഞു.
ഇന്ത്യ x ബംഗ്ലാദേശ് മൂന്നാം ട്വന്റി-20 ഇന്ന് രാത്രി ഏഴിന്
11:11 PM Nov 09, 2019 | Deepika.com