തിരുവനന്തപുരം: അയോധ്യാ കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും ജാഗ്രത. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പുറമെ ഡിജിപിയും ഗവർണറെ സന്ദർശിച്ചു സ്ഥിതിഗതികൾ അറിയിച്ചു.
ഡിജിപി വീഡിയോ കോണ്‍ഫറൻസ് വഴി എസ്പിമാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കർശന സുരക്ഷയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്താനും എസ്പിമാർക്ക് ഡിജിപി നിർദേശം നൽകി.
അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ബാബ്റി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായാണു പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവമായുള്ള ആ പ്രതികരണം. അയോധ്യാ കേസിലെ സുപ്രീംകോടതിയുടെ വിധി എന്തായാലും, സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.
വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിനും ഹേതുവാക്കരുത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
കേരളത്തിലും ജാഗ്രത
01:36 AM Nov 09, 2019 | Deepika.com