കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ അവസാന ഇരകളായ സിലി, ഒന്നരവയസുകാരി മകൾ ആൽഫൈൻ എന്നിവർ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച കേസിൽ സിലിയുടെ ഭർത്താവും ജോളിയുടെ രണ്ടാം ഭർത്താവുമായ കോടഞ്ചേരി പുലിക്കയത്തെ പൊന്നാമറ്റം ഷാജുവിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്.
കഷായത്തിൽ സയനൈഡ് ചേർത്ത് നൽകി സിലിയെ കൊലപ്പെടുത്താൻ ജോളി നടത്തിയ ആദ്യശ്രമത്തിൽ ഷാജുവിനും പങ്കുണ്ടെന്ന അനുമാനത്തിലാണിപ്പോൾ അന്വേഷണസംഘം. കൂടത്തായി കേസിന്റെ നടത്തിപ്പിനു മാത്രമായി ഒരു സ്പെഷൽ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കും. ഇദ്ദേഹത്തിൽനിന്ന് ആവശ്യമായ നിയമോപദേശം തേടിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയശേഷം സിലി കേസിൽ ഷാജുവിനെ അറസ്റ്റ്ചെയ്യാനാണ് പോലീസിന് ലഭിച്ച നിയമോപദേശം. റോയ് കേസിൽ വ്യാഴാഴ്ച് കോഴിക്കോട് ജുഡീഷൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഷാജുവിന്റെ രഹസ്യമൊഴി എടുത്തതോടെ ഇയാൾ റോയ് വധകേസിൽ സാക്ഷിയായി മാറി.
ഷാജുവിനു പുറമേ പിതാവ് സക്കറിയാസിനേയും അന്വേഷണസംഘം പ്രതിചേര്‍ക്കും എന്നറിയുന്നു. കാര്യമായ അസുഖങ്ങളൊന്നും ഇല്ലാതിരുന്ന സിലിയുടെ രോഗങ്ങൾ മാറാനെന്ന പേരിലാണ് ജോളി ആയുർവേദ മരുന്ന് കുപ്പിയിലാക്കി പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽ എത്തിച്ചത്. 2014 മേയ് മൂന്നിന് മകൾ ആൽഫൈൻ മരിച്ച ശേഷമാണ് സിലിയെ ഇല്ലായ്മ ചെയ്യാൻ ജോളി തന്ത്രങ്ങൾ മെനഞ്ഞതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. 2014 ഒക്ടോബറിലാണ് ആയുർവേദ മരുന്ന് കഴിച്ച് സിലി അവശയായത്. ജോളി എത്തിച്ച മരുന്ന് എല്ലാദിവസവും രാത്രി ഷാജു നിർബന്ധിച്ച് സിലിക്ക് നൽകുകയായിരുന്നെന്ന് സിലിയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. സ്ഥിരമായി മരുന്ന് കഴിച്ച് അതിന് അടിമയായിത്തിർന്ന സിലി പിന്നീട് മരുന്ന് കിട്ടാതെവന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്നതിന്റെ തെളിവും പോലീസിന്റെ പക്കലുണ്ട്.
ആൽഫൈനെയും സിലിയെയും ഇല്ലാതാക്കി ഷാജുവിനെ സ്വന്തമാക്കുകയെന്ന ജോളിയുടെ ഗൂഢാലോചനയെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പോലീസിന്റെ പക്കലുണ്ട്.
2014 ഒക്ടോബറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച സിലിയുടെ അവസ്ഥയിൽ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ ആമാശയ പരിശോധനയിൽ വിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതിന്റെ രേഖകൾ വ്യാഴാഴ്ച അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
സിലി അവസാനം ആയുർവേദ മരുന്ന് കഴിച്ചിരുന്നു എന്ന് ഷാജു പറഞ്ഞതനുസരിച്ച് മരുന്നിന്റെ ബാക്കി എത്തിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചത് അനുസരിച്ച് വീട്ടുകാർ കൊണ്ടുവന്ന മരുന്നു കുപ്പിയിൽ വിഷാംശം കണ്ടെത്താനായില്ല. സിലിക്ക് ഷാജു മരുന്നു നൽകുന്നതിനുമുമ്പ് സയനൈഡ് ചേർത്തതോ, സയനൈഡ് ചേർത്തുവച്ചിരുന്ന മരുന്ന് മാറ്റി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചതോ ആവാമെന്നാണ് പോലീസിന്റെ നിഗമനം.
സംശയങ്ങൾ നീങ്ങിയാലുടൻ ഷാജുവിന്റെ അറസ്റ്റിലേക്ക് നീങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഓഫീസർ വെളിപ്പെടുത്തി. ഷാജുവിന്റെ മകന്, മുഖ്യപ്രതി ജോളി, അയല്‍വാസികള്‍ എന്നിവരില്‍നിന്ന് നിര്‍ണായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്. സിലിയെ കൊലപ്പെടുത്തിയതാണെന്ന് സക്കറിയാസിനും അറിയാമായിരുന്നെന്നും മറ്റു കൊലപാതകങ്ങളിലും സക്കറിയാസിന് ബന്ധമുണ്ടെന്നുമാണ് പോലീസ് നിഗമനം.
കൂടത്തായി: ഷാജുവിന് എതിരേ തെളിവുണ്ടെന്നു പോലീസ്
01:36 AM Nov 09, 2019 | Deepika.com