തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത പാർട്ടി അംഗങ്ങളായ വിദ്യാർഥികൾ തെറ്റുകാരാണെന്ന നിഗമനത്തിൽ സിപിഎം. പ്രതിസ്ഥാനത്തുള്ള രണ്ടു പാർട്ടി അംഗങ്ങൾക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോർട്ടാണു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു നൽകിയിരിക്കുന്നത്.
ഇന്നലെ വിഷയം ചർച്ച ചെയ്ത സിപിഎം സെക്രട്ടേറിയറ്റ് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിലും യുഎപിഎ അറസ്റ്റിലും സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചത്. എന്നാൽ, പാർട്ടി അംഗങ്ങൾക്കെതിരേ യുഎപിഎ ചുമത്തിയതിൽ പോലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്ന അഭിപ്രായവും സെക്രട്ടേറിയറ്റിൽ ഉണ്ടായി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കൾ യുഎപിഎ കരിനിയമമാണെന്നും മാവോയിസ്റ്റു ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ്ചെയ്ത സർക്കാൻ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി കേന്ദ്ര നേതാക്കളുടെ ആവശ്യം തള്ളാനോ കൊള്ളാനോ ഇതുവരെയും കേരളത്തിലെ നേതാക്കളാരും തയാറായില്ലെന്നുള്ളതാണു വസ്തുത.
വിദ്യാർഥികളായ പാർട്ടി അംഗങ്ങളുടെ യുഎപിഎ ചുമത്തിയുള്ള അറസ്റ്റിനെ ന്യായീകരിച്ചാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തിൽ ഇടതുപക്ഷ നിലപാടും ഇപ്പോഴത്തെ അറസ്റ്റും രണ്ടാണെന്നും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണു വിദ്യാർഥികളെ അറസ്റ്റു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഎപിഎ കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കാമെന്നും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കുന്നതു നല്ലതായിരിക്കുമെന്നും സെക്രട്ടേറിയറ്റിൽ നേതാക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവമനുസരിച്ചു സർക്കാർതന്നെ കാര്യങ്ങൾ തീരുമാനിക്കട്ടേയെന്ന നിലപാടിലാണു സിപിഎം സെക്രട്ടേറിയറ്റ് എത്തിച്ചേർന്നത്. പാർട്ടി അംഗങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട നിജസ്ഥിതി പാർട്ടി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
മാവോയിസ്റ്റ് വിഷയത്തിൽ സിപിഐ സർക്കാരിനെതിരേ പരസ്യമായി രംഗത്തുള്ളതും പാർട്ടി അംഗങ്ങൾക്കെതിരേ യുഎപിഎ ചുമത്തിയതു സർക്കാർ തിരുത്തണമെന്നുമുള്ള സിപിഎം കേന്ദ്ര നേതാക്കളുടെ ആവശ്യവും പാർട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്നുവരുന്ന പരാമർശങ്ങളോടു പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയനും മറ്റു പാർട്ടി നേതാക്കളും സ്വീകരിച്ചിട്ടുള്ളത്. പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന അന്വേഷണം സർക്കാരിനു പ്രതികൂലമാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിക്കും പാർട്ടിക്കും ഉണ്ട്. അതുകൊണ്ടുതന്നെയാണ് സർക്കാരിന്റെ ഭാഗമായ സിപിഐയുടെ എതിർപ്പിനെ മുഖ്യമന്ത്രിയും സിപിഎമ്മും ഒട്ടും പരിഗണിക്കാത്തത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാവോയിസ്റ്റ് വിഷയത്തിൽ ഇന്നലെ മുതൽ പാർട്ടി പത്രത്തിൽ ലേഖനവും എഴുതിത്തുടങ്ങി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിലായതിനാൽ സിപിഎം സംസ്ഥാന സമിതിയും ഇടതുമുന്നണിയിൽ സിപിഐ ഒഴികെ മറ്റെല്ലാ പാർട്ടികളും സർക്കാർ നിലപാടിനൊപ്പമായതിനാലും അടുത്തൊന്നും മുന്നണി യോഗം ചേരാനിടയില്ല. ഇതിനാൽ പാർട്ടി കേന്ദ്ര നേതൃത്വത്തെ കാര്യം ബോധ്യപ്പെടുത്തി വിഷയം മെല്ലെ തണുപ്പിക്കാനുള്ള പരിശ്രമത്തിലാണു മുഖ്യമന്ത്രിയും സിപിഎം നേതാക്കളും.
യുഎപിഎ അറസ്റ്റ്: സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്തുണച്ചു സിപിഎം
01:36 AM Nov 09, 2019 | Deepika.com