ഏറ്റുമാനൂർ: നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി പോലീസും ഏറ്റുമാനൂർ നഗരസഭയും തമ്മിൽ തർക്കം. മൃതദേഹം ആരു സംസ്കരിക്കുമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. 36 മണിക്കൂറിനു ശേഷം നഗരസഭയുടെ പൊതുശ്മശാനത്തിൽ പോലീസ് കുഴിയെടുത്തു സംസ്കരിച്ചു.
അതിരന്പുഴ വേദഗിരി ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന യുവതിയാണു വ്യാഴാഴ്ച പുലർച്ചെ ഒന്നിന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചാപിള്ളയെ പ്രസവിച്ചത്. പ്രസവവേദനയെത്തുടർന്നു പുലർച്ചെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയവഴി വേദന അസഹ്യമായതിനെത്തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഇൻക്വസ്റ്റ് നടപടിക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതശരീരം സൂക്ഷിച്ചു. യുവതിക്കു മറ്റു ബന്ധുക്കൾ ഇല്ലാത്തതിനാൽ അനാഥ മൃതദേഹം എന്ന നിലയിലാണ് പോലീസ് നടപടി പൂർത്തിയാക്കിയത്. മൃതദേഹം സംസ്കരിക്കാൻ അനുമതി ആവശ്യപ്പെട്ട് ഏറ്റുമാനൂർ പോലീസ് വ്യാഴാഴ്ച വൈകുന്നേരം നഗരസഭയിലെത്തി.
എന്നാൽ, ശിശുവിന്റെ ബന്ധുക്കൾ താമസിച്ചിരുന്നതും ശിശു മരിച്ചതും അതിരന്പുഴ പഞ്ചായത്ത് പരിധിയിലായതിനാൽ ഏറ്റുമാനൂർ നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കണമെങ്കിൽ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നു നഗരസഭ അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചു പോലീസ് ഇന്നലെ രാവിലെ രേഖകൾ സമർപ്പിച്ചു. തുടർന്ന് പേരൂർ പേമല മുകളിലുള്ള പ്രവർത്തനരഹിതമായ പഴയ ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവാദം നൽകി.
തുടർന്നു മൃതദേഹം നഗരസഭ ഏറ്റെടുത്തു സംസ്കരിക്കണം എന്നു പോലീസ് ആവശ്യമുന്നയിച്ചു. ശ്മശാനം പ്രവർത്തനക്ഷമം അല്ലെന്നും ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാൽ അതു സാധിക്കില്ലെന്നു നഗരസഭ അറിയിച്ചതോടെ തർക്കമുണ്ടായി. തുടർന്ന് ഏറ്റുമാനൂർ പോലീസ് ഇന്നലെ ഉച്ചയോടെ പഴയ ശ്മശാനത്തിൽ കുഴിയെടുത്തു മൃതദേഹം സംസ്കരിക്കുകയായിരുന്നു.
ഇതിനിടെ, സംഭവത്തിൽ നഗരസഭ ചെയർമാൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ മാർച്ച് നടത്തി. പോലീസ് തടഞ്ഞങ്കിലും മറ്റൊരു വഴിയിലൂടെ ക്യാബിനിൽ ഇടിച്ചു കയറി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ നെയിം ബോർഡുകൾ നശിപ്പിച്ചു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു മാറ്റി.
നവജാതശിശുവിന്റെ സംസ്കാരത്തെച്ചൊല്ലി പോലീസും നഗരസഭയും തമ്മിൽ തർക്കം
01:25 AM Nov 09, 2019 | Deepika.com