കൊച്ചി: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിലാണെന്നും 2004 ഫെബ്രുവരിയില്‍ ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍നിന്നു തട്ടിയെടുത്ത റൈഫിളുകളും എകെ 47 തോക്കുകളും ഉപയോഗിച്ചാണു മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു തമിഴ്നാട് സ്വദേശികളായ മുരുകേശന്, ലക്ഷ്മി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണു സര്‍ക്കാർ വിശദീകരണം.
വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശരിയല്ല. മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ പരിക്കുകള്‍ ഏറ്റുമുട്ടലിനിടെ ഉണ്ടായതാകാം. മണിവാസകത്തിന്റെ കൈയിലെ മുറിവ് തോക്കുപിടിച്ചു നിന്നപ്പോഴുണ്ടായതാണ്. ഇയാളുടെ കാലിലെ പരിക്ക് ഉയരമുള്ള സ്ഥലത്തുനിന്നു താഴെ വീണതിനെത്തുടര്ന്നാകാനാണു സാധ്യത. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മാവോയിസ്റ്റുകള്‍ തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ്. ആദ്യ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ പോലും വെടിവയ്പ് ഉണ്ടായി. ഒരു മണിക്കൂര്‍ നേരം തലങ്ങും വിലങ്ങും വെടിവച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകള്‍ ഇവരുടെ ആക്രമണത്തെ പ്രതിരോധിക്കുകയാണു ചെയ്തതെന്നും സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയില്‍ അറിയിച്ചു. കൊല്ലപ്പെട്ട കണ്ണന് എന്ന കാര്‍ത്തി, മണിവാസകം എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി പരിഗണിച്ചു. ഇനിയൊരുത്തരവുണ്ടാകും വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന ഇടക്കാല ഉത്തരവ് കോടതി നേരത്തെ നല്‍കിയിരുന്നു.
ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നും ഇതേക്കുറിച്ചു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശം ഇത്തരം കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നാണെന്നും ഇവര്‍ വാദിച്ചു.
വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചെങ്കിലും അക്കാര്യങ്ങള്‍ അന്വേഷണം പൂര്‍ത്തിയായാലേ പറയാനാവൂ എന്നു സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. കേസ് ഡയറി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി 12നു വീണ്ടും പരിഗണിക്കും.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലെന്നു സര്‍ക്കാര്‍
01:08 AM Nov 09, 2019 | Deepika.com