തിരുവനന്തപുരം: കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികളും പുനർനിർമാണവും നടത്തേണ്ടത് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ പരിശോധിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 295 കിലോമീറ്റർ ദൈർഘ്യം വരുന്ന 31 റോഡുകൾക്കായി 300 കോടി രൂപ ലോകബാങ്കിന്റെ വികസനനയ വായ്പയിൽനിന്ന് അനുവദിക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ 602 കിലോമീറ്റർ ദൈർഘ്യം വരുന്ന 322 റോഡുകൾക്കായി 488 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർനടപടികൾ യോഗം വിലയിരുത്തി. നിലവിൽ സുഗമമായ യാത്രാസൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവർത്തന പദ്ധതിയും യോഗത്തിൽ ചർച്ച ചെയ്തു.
പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ജി. സുധാകരൻ, എ.സി. മൊയ്തീൻ, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പിഡബ്ല്യൂഡി അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, കേരള പുനർനിർമാണ പദ്ധതി സിഇഒ ഡോ. വി. വേണു എന്നിവർ പങ്കെടുത്തു.
റോഡ് പുനരുദ്ധാരണം ഡിസംബറിനകം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി
01:09 AM Nov 08, 2019 | Deepika.com