നിലമ്പൂർ: ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ഓഫീസിൽ മരിച്ച നിലയിൽ. വണ്ടൂർ കാഞ്ഞിരംപാടം മച്ചിങ്ങാപ്പൊയിലിൽ കുന്നത്ത് വീട്ടിൽ രാമകൃഷ്ണനെ (54) യാണ് ഇന്നലെ രാവിലെ മറ്റു ജീവനക്കാർ എത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടത്.
വലതു കൈക്ക് സ്വാധീനക്കുറവുള്ള രാമകൃഷ്ണൻ ഇന്നലെ രാവിലെയെത്തി തൂത്തുവാരുന്ന പണി പകുതിയോളം ചെയ്തിരുന്നു. ഒൻപതിന് സെക്യൂരിറ്റി ജീവനക്കാരൻ ഓഫീസിൽനിന്നു പോയതിനു ശേഷമായിരിക്കാം മരിച്ചതെന്ന് കരുതപ്പെടുന്നു. നിർമലയാണ് രാമകൃഷ്ണന്റെ ഭാര്യ. മക്കൾ: വൈഷ്ണവ്, വിസ്മയ.
ഒമ്പതുമാസമായി രാമകൃഷ്ണന് ശമ്പളം ലഭിക്കുന്നില്ലെന്ന് പറയപ്പെടുന്നു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലായി തൊഴിൽ കുറയ്ക്കുകയും ചെയ്തു. മുമ്പ് 6000 രൂപയോളം മാസ വേതനം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 2266 രൂപ മാത്രമാണ് അർഹമായ വേതനം. പിരിച്ചുവിട്ട കരാർ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി മലപ്പുറത്ത് ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ 131-ാം ദിവസമാണ് കരാർ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
സംഭവത്തിൽ പ്രതിഷേധിച്ച് കാഷ്വൽ കോണ്ട്രാക്ട് ലേബേഴ്സ് യൂണിയൻ പ്രവർത്തകരും ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരുമെത്തി മൃതദേഹം താഴെയിറക്കുന്നതു തടഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ ബിഎസ്എൻഎൽ ഡെപ്യൂട്ടി മാനേജർമാരായ എ.എസ്. രാജു, ആർ. പാൽവർണൻ, ടി. രാധാകൃഷ്ണൻ എന്നിവരെത്തി ചർച്ച നടത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. രാധാകൃഷ്ണന്റെ കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും ഇതിനായി മേലുദ്യോഗസ്ഥർക്കു കത്തയയ്ക്കുമെന്നും ഡെപ്യൂട്ടി മാനേജർമാർ പറഞ്ഞു.
കരാർജീവനക്കാരൻ ഓഫീസിൽ മരിച്ചനിലയിൽ
10:43 PM Nov 07, 2019 | Deepika.com