കൊച്ചി: അട്ടപ്പാടിയിൽ തണ്ടർ ബോൾട്ട് കമാൻഡോകളുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളായ മണിവാസകം, കണ്ണൻ എന്ന കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതു ഹൈക്കോടതി തടഞ്ഞു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ടു കണ്ണന്റെ സഹോദരൻ മുരുകേശൻ, മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
തൃശൂരിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ കോടതിയുടെ തുടർ ഉത്തരവില്ലാതെ സംസ്കരിക്കരുതെന്നാണു പോലീസിനുള്ള നിർദേശം. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുന്നതിനൊപ്പം കേസിന്റെ രേഖകൾ നവംബർ എട്ടിനു ഹാജരാക്കാനും നിർദേശിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നും ജീർണിക്കാനിടയുണ്ടെന്നും സർക്കാർ പറഞ്ഞു. മൃതദേഹങ്ങൾ സംരക്ഷിക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് സംശയത്തിന്റെ പുകമറ മാറ്റാമല്ലോയെന്നും വാക്കാൽ പറഞ്ഞു.
ഒക്ടോബർ 28 നാണ് അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ തണ്ടർ ബോൾട്ട് കമാൻഡോകളുടെ വെടിയേറ്റ് കണ്ണനും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ മരിച്ചത്. ഒക്ടോബർ 29നു മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് തയാറാക്കുന്പോഴുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റായ മണിവാസകം കൊല്ലപ്പെട്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 30നു തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിയ മുരുകേശനും ലക്ഷ്മിയും രാത്രിവരെ കാത്തുനിന്നിട്ടും മൃതദേഹങ്ങൾ കാണിച്ചില്ലെന്നു ഹർജിയിൽ പറയുന്നു.
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതു ഹൈക്കോടതി തടഞ്ഞു
01:20 AM Nov 06, 2019 | Deepika.com