കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്ന് പൊളിക്കാനിരിക്കുന്ന മരടിലെ ഫ്ളാറ്റുകളിലെ ഉടമകൾക്ക് തങ്ങളുടെ പേരിലുണ്ടായിരുന്ന ഫ്ളാറ്റുകളിൽനിന്ന് സാധനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയം ഇന്നവസാനിക്കും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് സാധനങ്ങൾ നീക്കംചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളിൽനിന്ന് മുഴുവൻ സാധനങ്ങളും നീക്കംചെയ്യുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കാണിച്ച് ഏതാനും ഫ്ളാറ്റുടമകൾ നേരത്തെ ജസ്റ്റീസ് ബാലകൃഷ്ണൻ നായർ കമ്മീഷനെ സമീപിച്ചിരുന്നു.
ഇതോടൊപ്പം, ഫ്ളാറ്റ് സമുച്ചയങ്ങളിലെ ജനറേറ്റർ, ലിഫ്റ്റ് പോലുള്ള പൊതുസൗകര്യങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് റസിഡന്റ്സ് അസോസിയേഷനുകളും കമ്മീഷനെ സമീപിച്ചിരുന്നു.
സാധനസാമഗ്രികൾ നീക്കം ചെയ്യുന്ന സമയത്ത്, ഫ്ളാറ്റ് ഉടമകൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരെക്കൂടാതെ മുനിസിപ്പൽ അധികൃതർ, കെട്ടിടങ്ങൾ പൊളിക്കാൻ കരാർ എടുത്ത കന്പനികളുടെ പ്രതിനിധികൾ എന്നിവരും ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഫ്ളാറ്റ് ഉടമകൾക്ക് സാധനങ്ങൾ ഇന്നുകൂടി നീക്കാം
01:20 AM Nov 06, 2019 | Deepika.com