കൊച്ചി: ഓർത്തഡോക്സ് സഭായോടുള്ള സംസ്ഥാന സർക്കാരിന്റെ നീതിനിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. ആലപ്പുഴ ജില്ലാ കളക്ടറെ പെട്ടെന്നു സ്ഥലംമാറ്റിയതിൽ ദുരൂഹതയുണ്ടെന്നു സഭ ആരോപിച്ചു.
കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പോലീസ് ചെയ്തില്ല. ഡിജിപിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസിനെ വലിയതോതിൽ സ്ഥലത്തു വിന്യസിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകൾ കൂട്ടം കൂടുന്നതു തടയാൻ കഴിയുമായിരുന്നിട്ടും അധികാരികൾ അതിനു ശ്രമിച്ചില്ല. കോതമംഗലം പള്ളിയിൽനിന്നു മടങ്ങിപ്പോയ നാലോളം വൈദികർക്ക് മർദനമേറ്റെന്നും മാർ ദിയസ്ക്കോറോസ് പറഞ്ഞു.
സംസ്കരിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെടുന്ന എല്ലാ ഇടവകാംഗങ്ങളുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒരു തടസവും വരുത്തുന്നില്ല. ഇടവകവികാരിയുടെ സമ്മതത്തോടും അംഗീകാരത്തോടും കൂടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാനാവൂഎന്നും സഭാ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സർക്കാർ നീതി നിഷേധിക്കുന്നു: ഓർത്തഡോക്സ് സഭ
12:59 AM Nov 06, 2019 | Deepika.com