തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പുനർ നിർണയത്തിനായി കെ. മോഹൻദാസ് അധ്യക്ഷനായ കമ്മീഷനെ നിയമിക്കാനുള്ള ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ആറു മാസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. പതിനൊന്നാമത് ശന്പളകമ്മീഷന്റെ പരിഗണനാ മാനദണ്ഡങ്ങൾക്കും അംഗീകാരം നൽകി.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുൻ സെക്രട്ടറിയാണു കെ. മോഹൻദാസ്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അശോക് മാമ്മൻ, പ്രഫ. എൻ.കെ സുകുമാരൻനായർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
ജസ്റ്റീസ് സി. എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശന്പളക്കമ്മീഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചുള്ള വേതനമാണ് ഇപ്പോൾ ജീവനക്കാർക്ക് ലഭിക്കുന്നത്. പത്തുവർഷത്തിലൊരിക്കൽ ശന്പളം പുതുക്കിയാൽ മതിയെന്ന നിർദേശത്തോടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ റിപ്പോർട്ട് കാലാവധി അഞ്ചുവർഷമായി അംഗീകരിച്ചു.
അഞ്ചര ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കും നാലു ലക്ഷം വരുന്ന പെൻഷൻകാർക്കും പ്രയോദനം ലഭിക്കും. കാഷ്വൽ സ്വീപ്പർ, പാർട്ട് ടൈം കണ്ടിൻജന്റ് സർവീസ് അടക്കമുള്ള സർക്കാർ ജീവനക്കാർ, സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകർ, കോളേജ് അധ്യാപകർ, സർവകലാശാല, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ തുടങ്ങിയവരുടെ ശന്പളവും ആനുകൂല്യങ്ങളും പുനര്നിർണയിക്കുന്നതടക്കം പത്തിന മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.
ശന്പള കമ്മീഷന് മന്ത്രിസഭയുടെ അംഗീകാരം
12:41 AM Nov 01, 2019 | Deepika.com