കൊച്ചി: ആലുവ - മൂന്നാര്‍, ആലുവ - മൂവാറ്റുപുഴ റോഡുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എടത്തല ഗ്രാമപഞ്ചായത്തംഗം റെജി പ്രകാശ് നല്കിയ ഹര്‍ജിയില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. ആലുവ - മൂന്നാര്‍ റോഡില്‍ കൊച്ചിന് ബാങ്ക് മുതല്‍ ചുണങ്ങംവേലി വരെയും ആലുവ - മൂവാറ്റുപഴ റോഡില്‍ കൊച്ചിന് ബാങ്ക് മുതല്‍ പൂക്കാട്ടുപടി വരെയും അനധികൃത കൈയേറ്റങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
റോഡിന്റെ ഇരുവശവും താല്കാലികമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഭൂമി കൈയേറിയതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ഇതു ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ ഈ ഭാഗങ്ങളിൽ 417 അപകടങ്ങളുണ്ടായി. 20 പേര് മരിച്ചു. 275 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അധികൃതര്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ ദിനംപ്രതി അനധികൃത കൈയേറ്റം കൂടിവരികയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ട്രാഫിക് പോലീസ് എടത്തല, കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇരു റോഡുകളിലെയും അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞ നവംബര്‍ അഞ്ചിന് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
റോഡ് കൈയേറ്റം: ഹര്‍ജിയില്‍ നോട്ടീസ്
11:35 PM Oct 30, 2019 | Deepika.com