കണ്ണൂർ: രാജ്യചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സംസ്കാരം പുരാണങ്ങളും വേദങ്ങളുമല്ല. അത് നാനാത്വത്തിൽ ഏകത്വം എന്ന സംസ്കാരമാണ്. ഹിന്ദു മതത്തിന്റെ ഗുണപരമായ പാരമ്പര്യത്തെ ഇല്ലാതാക്കി ബിജെപി രാജ്യത്തിന്റെ ഐക്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഇ. ബലറാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് എൻ.ഇ. ബലറാം മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച-ഭാരതീയം 2019 ദേശീയ സെമിനാറിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ചിലരുടെ ഇടപെടലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന കാഴ്ചപ്പാടുകൾ വെളിച്ചത്തു കൊണ്ടുവരാൻ ബലറാം ശ്രദ്ധിച്ചിരുന്നു. നമ്മുടെ നാടിന്റെ പാരമ്പര്യങ്ങളെ മനസിലാക്കാതെയും ഉൾക്കൊള്ളാതെയും മുന്നോട്ടുപോകാനാവില്ല എന്ന് ഓർമിപ്പിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ആ പാരമ്പര്യങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന സമീപനമാണ് വർഗീയശക്തികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പിണറായി പറഞ്ഞു.
നമ്മുടെ പാരമ്പര്യത്തെ ദുർവ്യാഖ്യാനിച്ചുകൊണ്ടുനടത്തുന്ന ഇത്തരം ഇടപെടലുകളെ സൈദ്ധാന്തികമായി പ്രതിരോധിച്ചു കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാനാവൂ. വർത്തമാന കാലത്ത് ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് ജനപക്ഷ പഠനങ്ങൾ അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. അത്തരം ഇടപെടൽ നടത്തുമ്പോൾ ബലറാമിന്റെ കാഴ്ചപ്പാടുകളെ അവഗണിച്ചുകൊണ്ട് ആർക്കും മുന്നോട്ടുപോകാനാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
റബ്കോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സി.എൻ. ചന്ദ്രൻ അധ്യക്ഷനായിരുന്നു. എൻ.ഇ. ബലറാമിന്റെ മകൾ ഗീത നസീറും പങ്കെടുത്തു. തുടർന്ന് വൈദിക സമൂഹം ശാസ്ത്രപുരോഗതി എന്ന വിഷയത്തിൽ എം.ആർ. രാഘവവാര്യർ, വേദകാലത്തെ വൈജ്ഞാനിക പാരമ്പര്യം എന്ന വിഷയത്തിൽ ഡോ. സി.എം. നീലകണ്ഠൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിൽ പങ്കെടുത്തവർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
രാജ്യചരിത്രം തിരുത്താനുള്ള ശ്രമം ജാഗ്രതയോടെ കാണണം: മുഖ്യമന്ത്രി
01:39 AM Oct 28, 2019 | Deepika.com