മലപ്പുറം: യുഡിഎഫ് മാത്രമാണ് ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന മുന്നണിയെന്നും അതിനാൽ യുഡിഎഫ് അച്ചടക്കത്തോടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരണമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടി സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പിൽ നല്ല വിജയമുണ്ടാകേണ്ടതായിരുന്നു . കോന്നിയിലും വട്ടിയൂർകാവിലുമടക്കം അതുണ്ടായില്ല. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി പ്രതീക്ഷയുള്ളത് യുഡിഎഫിൽ മാത്രമാണ്. ആ പ്രതീക്ഷയ്ക്കൊത്തുയരാൻ നല്ല നിലയിൽ യുഡിഎഫിൽ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണമെന്ന വസ്തുത മുസ്ലിംലീഗ് ഉന്നയിക്കും. ഇക്കാര്യം കോണ്‍ഗ്രസുമായി ചർച്ച ചെയ്യും.
മുസ്ലിം ലീഗ് തീരുമാനം ഇന്നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുന്നതിനു സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് ശക്തമായി വന്നില്ലെങ്കിൽ കേരളത്തിന്റെ ഭാവി അപകടത്തിലാകും. ബിജെപിയെ ജനങ്ങൾ കണക്കിലെടുക്കുന്നേയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതടക്കം ഇനി അടുത്തുതന്നെ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. എല്ലാ രംഗത്തും യുഡിഎഫ് മികച്ച പ്രകടനം നടത്തണം. അതിന് മുസ്ലിം ലീഗിന്റെ പങ്കാളിത്തവും പിന്തുണയുമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.പി.എ. മജീദ്, പി.വി. അബ്ദുൾ വഹാബ് എംപി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജനങ്ങളുടെ പ്രതീക്ഷ യുഡിഎഫ് കാക്കണം: കുഞ്ഞാലിക്കുട്ടി
01:39 AM Oct 28, 2019 | Deepika.com