തൃപ്പൂണിത്തുറ: ഇരുന്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു.
ചെങ്ങന്നൂർ പുത്തൻപുരയ്ക്കൽ അരിക്കരി മുളന്പുഴ രവിയുടെ മകൻ ജിതിൻ (26), പനങ്ങാട് കൊച്ചുതിടേരിയിൽ തിട്ടപുറത്ത് ഷെഹനാസിന്റ മകൻ അവിനാഷ് (19) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുൽ, പ്രവീണ്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുന്പനം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. പേട്ടയിൽ ഹോട്ടൽ ജീവനക്കാരാണ് ഇരുവരും. ഇരുന്പനത്ത് വിരുന്നുസത്കാരത്തിൽ പങ്കെടുത്ത് മടങ്ങവെയാണു ജിതിനും അവിനാഷും അപകടത്തിൽപ്പെട്ടത്. ഇവർ സർവീസ് റോഡിലേക്കു പ്രവേശിക്കുന്നതിനിടെ രാഹുലും പ്രവീണും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ജിതിന്റെയും അവിനാഷിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. തൃപ്പൂണിത്തുറ ഹിൽപാലസ് എസ്ഐ സി.ജി. രാജേഷിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. സുജാതയാണ് ജിതിന്റെ അമ്മ. സഹോദരി: പൂജ.
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
01:39 AM Oct 28, 2019 | Deepika.com