കോതമംഗലം: പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂയംകുട്ടി ചപ്പാത്തിൽനിന്നു കാൽവഴുതി പുഴയിൽവീണ വീട്ടമ്മയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠംചാൽ തിണ്ണകുത്ത് കൊള്ളിക്കുന്നേൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ(63)യെ ആണ് കാണാതായത്. ഇന്നലെ രാത്രി ഏഴിന് പള്ളിയിലെ പ്രദക്ഷിണത്തിനൊപ്പം മണികണ്ഠംചാൽ ചപ്പാത്തിലൂടെ നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. ത്രേസ്യാമ്മയുടെ കൂടെയുണ്ടായിരുന്ന പേരക്കുട്ടി പുഴയിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ രക്ഷിക്കുന്നതിനിടെ കാൽതെറ്റി പുഴയിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോതമംഗലം അഗ്നിരക്ഷാ സേനയെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുഴയിൽ ജലനിരപ്പ് കൂടുതലും ശക്തമായ ഒഴുക്കും കനത്ത ഇരുട്ടും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഉയരക്കുറവും കൈവരികൾ ഇല്ലാത്തതുമായ ചപ്പാത്തിലൂടെയുള്ള കാൽനടയാത്ര അപകടകരമാണെന്ന് നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടുള്ളതാണ്. മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ക്രമാതീതമായാൽ ചപ്പാത്ത് വെള്ളത്തിനടിയിലാകുന്നതും പതിവാണ്.
പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വീട്ടമ്മയെ കാണാതായി
01:39 AM Oct 28, 2019 | Deepika.com