കോതമംഗലം: യാക്കോബായ സഭയുടെ വിശ്വാസ പാരമ്പര്യവും പള്ളികളും സംരക്ഷിക്കാന്‍ ഒക്ടോബർ ആറിന് നടത്തിയ രണ്ടാം കൂനൻകുരിശ് സത്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ അഖില മലങ്കര സൺഡേ സ്കൂള്‍ കുട്ടികളുടെ കുട്ടിക്കൂട്ടം സമ്മേള നം നടത്തി.
പരിശുദ്ധ എല്‍ദോ മാർ ബസേലിയോസ് ബാവായുടെ കബറിടം മുതൽ പള്ളിക്കു ചുറ്റും പുറത്തുമായി കാൽ ലക്ഷത്തോളം കുട്ടികള്‍ വിശ്വാസ സംരക്ഷണത്തിനായി കൈകോര്‍ത്ത് അണിനിരന്നു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ എഴുനൂറിലേറെ സൺഡേ സ്കൂളുകളില്‍നിന്നുള്ള വിദ്യാർഥികൾ പള്ളിയങ്കണത്തിൽ എത്തിച്ചേര്‍ന്നു. 12.45 ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കല്പന സഹവികാരി ഫാ. എല്‍ദോസ് കാക്കനാട്ട് വായിച്ചു. പരിശുദ്ധ ബാവായുടെ കബറിടത്തില്‍ നിന്നുകൊണ്ട് ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
പ്രതിജ്ഞയ്ക്കുശേഷം സ്വന്തം രക്തത്തിൽ സത്യം എന്ന് എഴുതി വിശ്വാസത്തെ കൈവിടുകയില്ലെന്നു പ്രഖ്യാപിച്ച കുട്ടികൾ തങ്ങളുടെ സ്വത്ത് സത്യവിശ്വാസമാണ് എന്ന് ഏറ്റുപറഞ്ഞു.
കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചത്. ചെന്നൈ, മുംബൈ, ബംഗളൂരു ഭദ്രാസനങ്ങളിൽനിന്നുള്ള കുട്ടികളും രാവിലെ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി സെന്റ് പീറ്റേഴ്സ് പള്ളിയിലും ഇതേ സമയത്തുതന്നെ കുട്ടിക്കൂട്ടം നടത്തി. ആന്റണി ജോണ്‍ എംഎൽഎ, സണ്‍ഡേ സ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ജെ. മാർക്കോസ്, ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു. തങ്ങളുടെ പള്ളികളും വസ്തുവകകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൺഡേ സ്കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രമേയം പാസാക്കി രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് ഒരു ലക്ഷത്തോളം ഹര്‍ജികള്‍ അയയ്ക്കുമെന്നും കുട്ടിക്കൂട്ടം പ്രഖ്യാപിച്ചു.
പള്ളി സംരക്ഷിക്കും: മതമൈത്രി കൂട്ടായ്മ
മാർത്തോമ്മാ ചെറിയ പള്ളിയിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്പിക്കുമെന്നും എന്തു വിലകൊടുത്തും പള്ളി സംരക്ഷിക്കുമെന്നും കോതമംഗലത്ത് കൂടിയ മതമൈത്രി കൂട്ടായ്മ വ്യക്തമാക്കി. ആന്റണി ജോൺ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോതമംഗലത്ത് ചരിത്രം കുറിച്ച് കുട്ടിക്കൂട്ടം
01:31 AM Oct 28, 2019 | Deepika.com