കോഴിക്കോട്: കൂടത്തായി കൊലപാതകകേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി ജോളിയുടെ പിതാവും സഹോദരങ്ങളും.
സംശയമുന തന്നിലേക്കു നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെപിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താന്‍ കൊലപ്പെടുത്തിയതാ ണെന്ന് ജോളി ആദ്യമായി പറഞ്ഞത്രേ.
താൻ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളില്‍നിന്നു സഹായം പ്രതീക്ഷിച്ചായിരുന്നു ഈ കുറ്റസമ്മതം.
കൊലപാതകങ്ങളെകുറിച്ച് മകൾ ജോളി പറഞ്ഞതോടെ ഞെട്ടിപ്പോയെന്നും മകളുടെ ഭാവിയോര്‍ത്താണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും പിതാവ് ജോസഫ് ഇന്നലെ ഡിവൈഎസ്പി ആര്. ഹരിദാസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. സംഭവങ്ങളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിൽത്തന്നെ ജോളിയെ പോലീസ് അറസറ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു.
ജോളിയുടെ സഹോദരങ്ങളും ഇക്കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. കേസിൽ വളരെ നിര്‍ണായകമായേക്കാവുന്ന മൊഴിയാണ് ജോളിയുടെ ബന്ധുക്കളില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്.
ശാസ്ത്രീയതെളിവുകള്ക്കൊപ്പം ബന്ധുക്കള്‍തന്നെ ജോളിയുടെ കുറ്റകൃത്യത്തെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലീസിന് ഏറെ സഹായകരമായിരിക്കുകയാണ്. അതേസമയം, കൊലപാതക പരമ്പരയിൽ ജോളിയുടെ പിതാവിനോ മറ്റ് ബന്ധുക്കള്‍ക്കോ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ജോളി നടത്തിയ കുറ്റസമ്മതം മൂടിവയ്ക്കാന്‍ മാത്രമേ ഇവർ ശ്രമിച്ചിട്ടുള്ളു.
കുട്ടിക്കാലം മുതലുള്ള ജോളിയുടെ സ്വഭാവത്തെക്കുറിച്ചും ഇവർ അന്വേഷണസംഘത്തിന് മൊഴി നല്കി. പഠിക്കുന്ന കാലത്തുതന്നെ സഹപാഠികളുടെ പണം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും ജോളി പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയുടെ സ്വര്‍ണം മോഷ്ടിച്ചതിന് പിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും ഇവർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
അതിസമ്പന്നരെ പോലെ ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ജോളിയെ നയിച്ചിരുന്നതെന്നു സഹോദരൻ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ ജോളിക്ക് അധികം പണമൊന്നും വീട്ടില്‍നിന്നു നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ എളുപ്പം പണമുണ്ടാക്കാനുള്ള വഴികളായിരുന്നു ജോളി ചിന്തിച്ചിരുന്നതെന്നും അവർ പറഞ്ഞു.
സിലി മരിച്ച ശേഷം തട്ടിയെടുത്ത സ്വര്‍ണം തന്റേതാണെന്നു പറഞ്ഞാണ് വീട്ടില്‍ കൊണ്ടുവന്നുവച്ചത്. പൊന്നാമറ്റം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു കാരണം പറഞ്ഞത്. അപ്പോഴൊന്നും തങ്ങള്‍ക്ക് ഒരു സംശയവും തോന്നിയില്ലെന്ന് ഇവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി സഹോദരങ്ങളെയും പിതാവിനെയും ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യലില്‍ കേസന്വേഷണത്തിന് സഹായകരമാകുന്ന നിര്‍ണായകവിവരങ്ങളും ജോളിയുടെ പ്രത്യേക സ്വഭാവത്തുക്കുറിച്ചും അന്വേഷണസംഘത്തിന് വ്യക്തമായി. തുടര്കേസുകളിൽ ജോളിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷയിൽ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയേക്കും. അന്വേഷണസംഘം ആവശ്യപ്പെട്ടതുപ്രകാരം രണ്ടുദിവസമായി ജോളിയുടെ ബന്ധുക്കൾ കോഴിക്കോട്ടുണ്ട്.
ജോളിയുടെ പിതാവും സഹോദരങ്ങളും നല്കിയതു നിർണായക വിവരങ്ങൾ
01:31 AM Oct 28, 2019 | Deepika.com