കോഴിക്കോട്: വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരേ അപ്പീൽ പോകുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി പി. സതീദേവി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനചടങ്ങിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കു വേണ്ടി പോരാടുന്ന സംഘടനയെന്ന നിലയിൽ ഈ കേസിൽ അനുകൂലവിധി വരുന്നതുവരെ പോരാടും. സ്ത്രീപക്ഷ കേരളം സൃഷ്ടിക്കപ്പെടേണ്ടതും സ്ത്രീ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കേണ്ടതുമുണ്ട്.
സ്ത്രീവിരുദ്ധത ചെറുക്കാൻ പൊതുസമൂഹത്തിന്റെ ഇടപെടലുകൾ ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വവും പെൻഷനും ഉറപ്പ് വരുത്തുക, കാഷ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകുക, സ്ത്രീപക്ഷ ജനപക്ഷ നിലപാടുകൾക്ക് ഐക്യദാർഢ്യം നൽകുക എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി പി. സതീദേവിയെയും പ്രസിഡന്റായി സൂസൻ കോടിയെയും ട്രഷററായി സി.എസ്. സുജാതയെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും മഴ കാരണം ഒഴിവാക്കി.
വാളയാർ: വിധിക്കേതിരേ അപ്പീൽനല്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ
01:31 AM Oct 28, 2019 | Deepika.com