കണ്ണൂർ: ജനാധിപത്യ അവകാശങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും അടിച്ചമർത്തി മുന്നോട്ടു പോകാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരെ മാത്രമല്ല സർക്കാർ ജീവനക്കാരെക്കൂടി പീഡിപ്പിക്കുന്ന സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതികാര നടപടികളിലൂടെ ജീവനക്കാരെ തളർത്താമെന്നാണ് പിണറായി കരുതുന്നത്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ അവരെ സസ്പെൻഡ് ചെയ്യും. മൂന്നര വർഷത്തിനിടെ മുഖ്യമന്ത്രിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ 162 ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്നാണ് നിയമസഭയിൽ രേഖാമൂലം അറിയിച്ചത്. വിമർശനങ്ങളെ ഉൾക്കൊള്ളാതെ പ്രതികാര നടപടിയുമായി മുന്നോട്ടു പോകുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ അതേ ശൈലിയാണ് പിണറായി വിജയനും പിന്തുടരുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് ഇടതു സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, കെ.എം. ഷാജി എംഎൽഎ, സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ, വി.കെ. എൻ. പണിക്കർ, കമ്പറ നാരായണൻ, രാജൻ ഗുരുക്കൾ, കോട്ടാത്തല മോഹനൻ, എം. സലാഹുദ്ദീൻ, ഇ.എൻ. ഹർഷകുമാർ, കെ.എ. മാത്യു എന്നിവർ പ്രസംഗിച്ചു.
പിണറായി സർക്കാരിന്റേത് മോദിശൈലി: ചെന്നിത്തല
01:31 AM Oct 28, 2019 | Deepika.com