ഗുരുവായൂർ: മകൻ ഐപിഎസ് ഓഫീസറും അമ്മ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും ചമഞ്ഞ് ബാങ്കുകളെ കബളിപ്പിച്ചു ലോൺ കരസ്ഥമാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്. സംഭവത്തിൽ അമ്മ തലശേരി തിരുവങ്ങാട് മണൽവട്ടംകുനിയിൽ ശ്യാമളയെ (58) ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബിലാത്തിക്കുളത്തെ വീടുവളഞ്ഞ് പോലീസ് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മകൻ വിപിൻ കാർത്തിക് (29) രക്ഷപ്പെട്ടു.
കാൻസർ ചികിത്സയ്ക്കെന്ന പേരിൽ ഗുരുവായൂർ ഐഒബി മാനേജർ സുധയുടെ 97പവനും 25 ലക്ഷവും ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ ഐപിഎസ് ചമഞ്ഞു ശിപാർശയ്ക്കു സമീപിച്ചതിനെ തുടർന്നു സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണു അമ്മയുടെയും മകന്റെയും തട്ടിപ്പ് പുറത്തുവന്നത്. ഇവരുടെ കൂടുതൽ തട്ടിപ്പുകളെക്കുറിച്ചു പോലീസ് അന്വേഷിച്ചുവരുന്നു.
തിരുവങ്ങാട് ലോക്കൽ ഫണ്ട് ഓഫീസിൽ പ്യൂണ്‍ ആയിരുന്ന ശ്യാമള വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടർന്ന് പിടിയിലാവുകയും, സർവീസിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ മകൻ വിപിൻ കാർത്തിക്കുമായി 2017 മുതൽ ഗുരുവായൂരിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
വിപിൻ ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിൽ എസ്പിയാണെന്നും അമ്മ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണെന്നും പറഞ്ഞാണു ബാങ്കുകളെ സമീപിച്ചിരുന്നത്. വീടു മാറുന്നതിനനുസരിച്ച് ആധാർ കാർഡുകൾ മാറ്റിയാണു അക്കൗണ്ട് തുറന്നിരുന്നത്. ഐപിഎസ് യൂണിഫോമിലെ ഫോട്ടോയാണു ബാങ്കുകളിൽ നൽകിയിരുന്നത്. മകന്റെയും അമ്മയുടെയും സാലറി സർട്ടിഫിക്കറ്റുകൾ ഗുരുവായൂരിലെ ബാങ്കുകളിൽ നൽകി 12 കാർ ലോണുകൾ തരപ്പെടുത്തി. ബാങ്കുകളെ വിശ്വസിപ്പിക്കാൻ മറ്റു ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങളും നൽകി. ലോണിലെടുത്ത കാറുകൾ വില്പന നടത്തുകയും കാർ ലോണ്‍ അടച്ചുതീർത്തതായുള്ള വ്യാജ രേഖയുണ്ടാക്കി ആർടി ഓഫീസിൽനിന്ന് ലോണ്‍ കാൻസലേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യും. 12 കാറുകൾ ഇവർ വില്പന നടത്തി. തിരുവനന്തപുരം, നാദാപുരം, തലശേരി, കോട്ടയം, കളമശേരി, എറണാകുളം, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഇരുവരും തട്ടിപ്പു നടത്തിയിട്ടുണ്ട്. ഒരു ക്രെറ്റ കാറും, ബുള്ളറ്റും കണ്ടെടുത്തു.
ഉദ്യോഗസ്ഥർ ചമഞ്ഞ് അമ്മയും മകനും ലക്ഷങ്ങൾ തട്ടി
01:18 AM Oct 28, 2019 | Deepika.com