തിരുവനന്തപുരം: വയലാർ അവാർഡ് എഴുത്തുകാരൻ വി.ജെ ജയിംസിന് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുന്പടവം ശ്രീധരനാണ് പുരസ്കാരം സമ്മാനിച്ചത്. ട്രസ്റ്റിന്റെ 43-ാമത് വയലാർ രാമവർമ സാഹിത്യപുരസ്കാരം വി.ജെ. ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിനായിരുന്നു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വയലാർ രാമവർമയുടെ പേരിൽ പല സമിതികൾ അവാർഡുകൾ നൽകുന്നത് കവിയോടുള്ള ആദരമായിട്ടാണ് കാണുന്നതെന്നും, വയലാർ ട്രസ്റ്റ് നൽകുന്ന പുരസ്കാരത്തോളം തലപ്പൊക്കം മറ്റൊന്നിനുമില്ലെന്നത് അഭിമാനാർഹമായ കാര്യമാണെന്നും പുരസ്കാര സമർപ്പണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ പെരുന്പടവം ശ്രീധരൻ പറഞ്ഞു.
എഴുത്തുകാരന്റെ കടമ എഴുതുക എന്നതു മാത്രമാണെന്നാണു തന്റെ വിശ്വാസമെന്നു മറുപടി പ്രസംഗത്തിൽ വി.ജെ. ജെയിംസ് പറഞ്ഞു. ഇത്തവണ പുരസ്കാര പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് എം.കെ. സാനു അധ്യക്ഷ പദവി ഒഴിഞ്ഞത് വിഷമമുണ്ടാക്കിയെന്നും എന്നാൽ അതൊന്നും ട്രസ്റ്റ് നൽകുന്ന പുരസ്കാരത്തിന്റെ പൊലിമ കുറയ്ക്കുന്നില്ലെന്നും റിപ്പോർട്ട് അവതരിപ്പിച്ച ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമൻ പറഞ്ഞു. കവി പ്രഭാവർമ്മ പ്രശസ്തിപത്രം വായിച്ചു. പ്രഫ. ജി. ബാലചന്ദ്രൻ ആമുഖഭാഷണവും ബി. സതീശൻ നന്ദിയും പറഞ്ഞു.
ചടങ്ങിനു ശേഷം ശക്തിഗാഥയുടെ നേതൃത്വത്തിൽ വയലാർ ഗാനസന്ധ്യയും അരങ്ങേറി.
വയലാർ അവാർഡ് സമ്മാനിച്ചു
01:18 AM Oct 28, 2019 | Deepika.com