കണ്ണൂർ: സർക്കാർ, കോടതി ഉത്തരവുകളെ അവഗണിച്ച് സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കാൻ വകുപ്പ് അധ്യക്ഷൻമാരും ജില്ലാതല ഓഫീസർമാരും നിർബന്ധിതരായതാണ് സിവിൽ സർവീസിലെ കാര്യക്ഷമത ഇല്ലായ്മയ്ക്കും വികസനപ്രവർത്തനങ്ങളുടെ ഗതിവേഗം കുറയാനും പ്രധാന കാരണമെന്ന് കണ്ണൂരിൽ നടക്കുന്ന കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ഓൺലൈനായാണ് സ്ഥലംമാറ്റ നടപടിക്രമങ്ങൾ നടത്തുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണാനുകൂല സംഘടനകൾ സ്ഥലംമാറ്റങ്ങളിൽ കൈകടത്തുന്ന രീതി തുടരുകയാണ്. ഭരണാനുകൂല സംഘടനകൾ സൂപ്പർ സർക്കാരായി പ്രവർത്തിക്കുന്നത് തടയാനുള്ള ആർജവം കാണിക്കാൻ സർക്കാർ തയാറാകണം. സ്ഥലംമാറ്റ പീഡനം കാരണം നിരവധി ജീവനക്കാർ രക്തസാക്ഷികളായിട്ടും അത് കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകുന്നത് സർക്കാരിന് ഭൂഷണമല്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പെൻഷൻ പ്രായം വർധനയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തി 11-ാം ശമ്പള കമ്മീഷനും 12-ാം ശന്പള പരിഷ്കരണവും നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ കാര്യത്തിൽ പിണറായി സർക്കാർ വാക്കു പാലിക്കുക, സർക്കാർ ജീവനക്കാർക്ക് ആവിഷ്കാരസ്വാതന്ത്ര്യം അനുവദിക്കുക, സിവിൽ സർവീസിലെ മാർക്സിസ്റ്റ്വത്കരണം അവസാനിപ്പിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക, പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾ അട്ടിമറിക്കാതിരിക്കുക, ദുരിതബാധിതർക്ക് പ്രഖ്യാപിച്ച സഹായങ്ങൾ കാലവിളംബം കൂടാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
പത്താം ശമ്പളകമ്മീഷൻ ശിപാർശചെയ്ത സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അട്ടിമറിച്ച് മെഡിസെപ് എന്നപേരിൽ റിലയൻസ് ഇൻഷ്വറൻസ് കമ്പനിക്ക് പകൽക്കൊള്ള നടത്താനുള്ള സൗകര്യമാണ് സർക്കാർ ഏർപ്പെടുത്തിയത്. ആധുനിക ചികിത്സാസൗകര്യമുള്ള എല്ലാത്തരം ആശുപത്രികളെയും ഉൾപ്പെടുത്തിയും സർക്കാർവിഹിതം നൽകിയും നിലവിലുള്ള മെഡിക്കൽ റീഇംപേഴ്സ്മെന്റ് സംവിധാനം നിലനിർത്തിയും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പുവഴി മെഡിസെപ് മികച്ചരീതിയിൽ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇടത്സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമായ അവസ്ഥയിലാണ്. ശന്പളബില്ലുകൾ മാസംതോറും ദിവസങ്ങൾ വൈകുന്നതിന് സ്പാർക്ക് സോഫ്റ്റ്വേറിനെ പഴിചാരി രക്ഷപ്പെടുകയാണ്. അധിക വിഭവസമാഹരണം ലക്ഷ്യമിട്ടതിന്റെ 75 ശതമാനം മാത്രമേ കൈവരിക്കാനായുള്ളൂ -പ്രമേയത്തിൽ പറയുന്നു.
അനാവശ്യ സ്ഥലംമാറ്റം വികസനത്തിന്റെ വേഗം കുറച്ചു: എൻജിഒ അസോസിയേഷൻ
12:40 AM Oct 27, 2019 | Deepika.com