കൊച്ചി: ക്രൈംബ്രാഞ്ച് പോലീസെന്ന വ്യാജേന ഓണ്‍ലൈൻ സെക്സ് സൈറ്റിൽനിന്നു നന്പർ സംഘടിപ്പിച്ചു മുംബൈ സ്വദേശിനികളായ രണ്ടു യുവതികളെ ഹോട്ടൽ റൂമിലെത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന നാലംഗസംഘം പിടിയിൽ.
മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെവീട് ഹിലർ ഖാദർ (29), ആലപ്പുഴ തുറവൂർ വടശേരിക്കരി ജോയൽ സിബി (22), മുളവുകാട് മാളിയേക്കൽ മാക്സ് വെൽ ഗബ്രിയേൽ (25), കണ്ണൂർ പയ്യാവൂർ പൈസഗിരി ആക്കൽ റെന്നി മത്തായി (37) എന്നിവരെയാണ് എറണാകുളം സെൻട്രൽ ഇൻസ്പെക്ടർ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽനിന്നു പിടികൂടിയത്.
ഇന്നലെ ഉച്ചയോടെ ഹോട്ടലിൽ മുറിയെടുത്ത മുംബൈ സ്വദേശികളായ രണ്ടു യുവതികളെയാണു സംഘം കൊള്ളയടിച്ചത്. വൈകുന്നേരം അഞ്ചോടെ മാക്സ് വെലും ജോയലും മുറിയിൽ അതിക്രമിച്ചു കയറി വാതിൽ അകത്തുനിന്നു കുറ്റിയിട്ടു. ക്രൈബ്രാഞ്ച് പോലീസാണെന്നു പറഞ്ഞശേഷം മൊബൈൽ ഫോണിൽ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവർ എവിടെയെന്ന് അന്വേഷിച്ചു.
റൂമിൽ കഞ്ചാവ് ഉണ്ടോ എന്നു ചോദിച്ചു പരിശോധനയും നടത്തി. ഇതിനിടെ റെന്നിയും ഹിലറും റൂമിലെത്തി യുവതികളെ മർദ്ദിച്ചു. ഇവരുടെ ഫോണുകൾ പിടിച്ചുവാങ്ങുകയും കൈയിലുണ്ടായിരുന്ന 20,000 രൂപയോളം കവർച്ചചെയ്യുകയും ചെയ്തു. യുവതികളുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ ചിത്രങ്ങളും വീഡിയോയും വീട്ടിലേക്കും സോഷ്യൽ മീഡിയയ്ക്കും അയയ്ക്കുമെന്നും അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ എസിപി ലാൽജിയുടെ നിർദേശമനുസരിച്ചു പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് ചമഞ്ഞ് യുവതികളെ ഹോട്ടൽ മുറിയിൽ കൊള്ളയടിച്ചു
12:22 AM Oct 27, 2019 | Deepika.com